സെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത ആള്‍ അണ്ടര്‍ സെക്രട്ടറിയായി അഭിനയിച്ചു; പറ്റിച്ചതില്‍ കൂടുതലും തീരമേഖലയിലെ പാവങ്ങളെ; പലരില്‍ നിന്നായി തട്ടിയത് കാല്‍ കോടി; വാടകയ്ക്ക എടുത്ത് സഞ്ചരിച്ചത് ആഡംബ കാറില്‍; ഒടുവില്‍ അനില്‍ബാബുവിനെ പൊക്കി; സെക്രട്ടറിയിയേറ്റിലെ ജോലി തട്ടിപ്പ് മാഫിയ കുടുങ്ങുമ്പോള്‍

Update: 2025-06-28 01:10 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയാണെന്നും, സെക്രട്ടേറിയേറ്റിലെ വിവിധ വിഭാഗങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും നല്‍കി പണം തട്ടിയത് ആഡംബര കാറില്‍ കറങ്ങി. കേസില്‍ രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തതോടെ പുറത്തു വന്നത് വന്‍ തട്ടിപ്പാണ്. പിന്നില്‍ വലിയ മാഫിയ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇവര്‍ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നും സൂചനകളുണ്ട്. പലരില്‍ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അണ്ടര്‍ സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍. ഫോര്‍ട്ട് സി ഐ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വലിയവിള ചെറിയകൊണ്ണി സ്വദേശി അനില്‍ബാബു(40) ഇയാളുടെ സുഹൃത്ത് പേരൂര്‍ക്കട മുക്കോല സ്വദേശി കൃഷ്ണന്‍(50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആളുകളില്‍നിന്ന് വാങ്ങുന്ന പണമുപയോഗിച്ച് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുന്നതിനോടൊപ്പം വന്‍കിട ഹോട്ടലുകളില്‍ താമസിച്ചുമുളള ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. ഇവരില്‍ അണ്ടര്‍ സെക്രട്ടറിയായി ചമഞ്ഞെത്തിയിരുന്നത് അനില്‍ബാബുവായിരുന്നു. വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളിലെത്തിയാണ് ഇവര്‍ ആളുകളെ തേടിപ്പിടിക്കുന്നത്. പൂന്തൂറ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള നാലുപേര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പണം വാങ്ങിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. തന്ത്രപരമായാണ് ഇവരെ പിടികൂടിയത്.

ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരുടെയും പക്കല്‍നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കുമെന്നുളള അറിയിപ്പുമെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അനില്‍ ബാബു സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം വാങ്ങിയതെന്ന് കണ്ടെത്തിയത്. നിരവധി പേര്‍ തട്ടിപ്പിനിരയായി എന്നാണ് പോലീസ് പറയുന്നത്.

ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍, എസ്.ഐ.മാരായ വിനോദ്, ശ്രീകുമാര്‍, സുരേഷ്, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, ലിപിന്‍,ഷൈന്‍ എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്ത് നിന്ന് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ടവര്‍ പരിശോധനയാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. കൂട്ടുപ്രതിയായ പേരൂര്‍ക്കട മുക്കോല സ്വദേശി കൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആളുകളെ കണ്ടെത്തിയശേഷം ജോലിവാഗ്ദാനം നല്‍കുന്നത് അനില്‍ബാബുവായിരുന്നു. പൂന്തുറയില്‍ മീന്‍പിടിത്തത്തിനുപോകുന്ന പൗലോസിനും സെക്രട്ടേറിയേറ്റില്‍ ജോലിവാഗ്ദാനം നല്‍കിയിരുന്നു. ഇയാളാണ് ആദ്യം പരാതി നല്‍കുന്നത്. കൂട്ടുപ്രതിയായ കൃഷ്ണനാണ് പണം വാങ്ങി അനില്‍ബാബുവിനെ ഏല്‍പ്പിക്കുക. കോട്ടയത്ത് കാറില്‍ സഞ്ചരിക്കവെയാണ് പ്രതി അനില്‍ബാബുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ പണം തട്ടിയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷിബുവിന്റെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.

സെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളില്‍ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് അരുവിക്കരയില്‍ വാടകയ്ക്ക് താമസിച്ചു വന്ന അനില്‍ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേര്‍ന്ന് വ്യാപകമായി പണം തട്ടിയത് ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകള്‍ക്കും നഷ്ടമായത്. ഇവര്‍ക്കൊപ്പമുണ്ടായെന്ന് പറയപ്പെടുന്ന ബീമാപ്പള്ളി സ്വദേശി ഫിറോസ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.

അമ്പതോളം പേരില്‍ നിന്നും സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവര്‍ ലക്ഷങ്ങളാണ് തട്ടിയത്. നോട്ടുകള്‍ക്കൊപ്പം ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവയിലൂടെയാണ് പണം നല്‍കിയതെന്നതിനാല്‍ രേഖകളടക്കം പരാതികളാണ് ഓരോദിവസവും വിവിധ സ്റ്റേഷനുകളിലെത്തുന്നത്. ഇരയായവരില്‍ ഏറെയും മത്സ്യത്തൊഴിലാളികളികളാണെന്നതിനാല്‍ പൂന്തുറ, ഫോര്‍ട്ട്, അരുവിക്കര, തിരുവല്ലം സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്.

പൂന്തുറ, വലിയതുറ ഭാഗങ്ങളില്‍ ഉള്ളവരാണ് കൂടുതലായും ഇയാളുടെ തട്ടിപ്പിന് ഇരയായത്. പരാതികളുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് അനില്‍ ബാബുവിനെ വിളിപ്പിച്ചെങ്കിലും ഉടന്‍ പണം മുഴുവന്‍ തിരികെ നല്‍കാമെന്ന് അറിയിച്ചു. ഇതോടെ പണം തിരികെ ലഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് പരാതിക്കാരില്‍ ഭൂരിപക്ഷവും മടങ്ങി. എന്നാല്‍, പൊലീസ് ഉള്‍പ്പടെ വിളിച്ചിട്ടും പണം തിരികെ നല്‍കാന്‍ വീണ്ടും മാസങ്ങളുടെ അവധിയാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതില്‍ രണ്ടു പേരാണ് അകത്തായത്.

Tags:    

Similar News