തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള തകര്‍പ്പന്‍ ഫാഷന്‍ ഷോ; ആഡംബര ജീവിതവും ധൂര്‍ത്തും; എല്ലാം നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയെന്ന് അറിഞ്ഞപ്പോഴേക്കും വിദേശത്തേക്ക് മുങ്ങി; ബെംഗളൂവില്‍ എത്തിയെന്ന രഹസ്യവിവരം കിട്ടിയതോടെ വട്ടമിട്ടുപിടിച്ചു; ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍; തോമസ് അടക്കം മറ്റുപ്രതികള്‍ ഒളിവില്‍

ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍

Update: 2025-10-30 11:45 GMT

തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണന്‍ എന്നറിയപ്പെടുന്ന താര എം (51) നെയാണ് തമ്പാനൂര്‍ പോലീസ് സംഘം ബംഗുളുരൂ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും, തൈക്കാട് ശാഖാ മാനേജിംഗ് ഡയറക്ടറുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്‌സില്‍ കെ. ടി തോമസ് എന്നറിയപ്പെടുന്ന (കറുകയില്‍ തോമസ് തോമസ് - 60), മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവനന്തപുരം ഡിസിപി ടി.ഫറാഷ്. ഐപിഎസ് അറിയിച്ചു.

ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളില്‍ സ്ഥാപനം നടത്തി വന്നത്. നിധി കമ്പനിയുടെ മറവില്‍ ഗോള്‍ഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതിരുന്നത്. തുടര്‍ന്ന് ഡയറക്ടര്‍മാരായ താര , തോമസ് എന്നിവരെ നിക്ഷേപകര്‍ സമീപിച്ചപ്പോള്‍ സമയം നീട്ടി വാങ്ങി മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ടി.ഫറാഷ്. ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം തമ്പാനൂര്‍ എസ്.എച്ച് ഒ, ജിജു കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് താരയും, ഭര്‍ത്താവ് രാധാകൃഷ്ണനും വിദേശത്ത് നിന്നും ബംഗുളുരു വഴി വരുന്നുവെന്ന് ഡിസിപിക്ക് ലഭിച്ച രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തെ ബംഗുളുരുവിലേക്ക് അയക്കുകയായിരുന്നു. അവിടെ വെച്ച് ഫോര്‍ട്ട് എ.സി. ബിനുകുമാര്‍ സി, തമ്പാനൂര്‍ എസ്.എച്ച്.ഒ ജിജു കുമാര്‍ പി. ഡി, എസ്.ഐ. ബിനു മോഹന്‍ , വനിതാ സിപിഒ സജിത, സിപിഒമാരായ അരുണ്‍കുമാര്‍ കെ, ശ്രീരാഗ്, ഷിബു എന്നിവരുടേ നേതൃത്വത്തിലുളള സംഘം താരയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നിലവില്‍ തിരുമല, പട്ടം, ഹരിപ്പാട് ശാഖകള്‍ പൂട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൈക്കാട്, കാട്ടക്കട, ആര്യനാട് ശാഖകളില്‍ നിന്നും നിരവധി പേര്‍ക്ക് തുക തിരികെ നല്‍കാനുള്ളതായുള്ള പരാതികളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം, കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡില്‍ എടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നിധി കമ്പനിയുടെ മറവില്‍ ഇന്‍ഡസ്ഇന്റ് ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി കോടിക്കണക്കിന് രൂപ വന്നതിനെ തുടര്‍ന്ന് ആറ് മാസം മുന്‍പ് ആ ബാങ്ക് അക്കൗണ്ട് ബാങ്ക് അധികൃതര്‍ മരവിപ്പിച്ചിരുന്നു. അത് അടക്കമുള്ള തട്ടിപ്പുകളില്‍ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. പ്രതിക്കെതിരെ കാട്ടക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടക്കട എസ്.എച്ച്.ഒ അറിയിച്ചു.

പൊലീസ് പൊളിച്ചത് നിധി കമ്പനിയുടെ മറവിലെ വന്‍ തട്ടിപ്പ്


തൈക്കാട് ഗോള്‍ഡന്‍ വാലി നിധി കമ്പനി ഉടമ താര കൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ തമ്പാനൂര്‍ പോലീസ് പൊളിച്ചത് നിധി കമ്പനിയുടെ മറിവിലെ വന്‍ തട്ടിപ്പ്. ഗോള്‍ഡന്‍ വാലി നിധി കമ്പനി ഉടമകള്‍ കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള ഫാഷന്‍ പരിപാടി നടത്തിയതോടെയാണ് ഇവരുടെ തട്ടിപ്പ് വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഡയറക്ടര്‍മാര്‍ ധൂര്‍ത്ത് നടത്തുകയും, മറ്റു അനധികൃത പരിപാടികള്‍ നടത്തുകയും ചെയ്തതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍മാരായ താര, തോമസ് ഉള്‍പ്പെടെയുള്ളവര്‍ പല തീയതികള്‍ പറഞ്ഞു നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങാന്‍ ഒരു വര്‍ഷം മുന്‍പെ ശ്രമം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി താരയുടെ പേരില്‍ ഉള്ള വീടും വസ്തുവും അവരുടെ അകന്ന ബന്ധുവിന്റെ പേരില്‍ വിറ്റതായി രേഖ ഉണ്ടാക്കി മാറ്റിയിരുന്നു. താരയുടെ പേരില്‍ ഉള്ള വസ്തു വകകള്‍ എല്ലാം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി കാനഡയിലേക്ക് ഭര്‍ത്താവുമൊത്ത് മുങ്ങുകയായിരുന്നു. രണ്ടാം പ്രതി തോമസ് കേസ് വന്നതോടെ കുവൈറ്റിലേക്കും മുങ്ങി.

ഗോള്‍ഡന്‍ വാലി നിധിയിലേക്ക് ലഭിച്ച നിക്ഷേപ തുകയ്ക്ക് പുറമെ, അവിടെ ലഭിച്ച സ്വര്‍ണ്ണ പണയം ഉള്‍പ്പെടെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഉയര്‍ന്ന് തുകയ്ക്ക് നിക്ഷേപിച്ചും ഇവര്‍ തട്ടിപ്പ് നടത്തി. അതോടെ കോടിക്കണക്കിന് തുകയുമാണ് ഈ സംഘം മുങ്ങിയത്.

Tags:    

Similar News