കാമുകന്‍ ഉപദ്രവിക്കുന്നുവെന്ന് വീഡിയോ കോള്‍; പിന്നാലെ കാര്‍ 'അപകടം'; പരിക്കേറ്റ നിലയില്‍ യുവാവ് ആശുപത്രിയില്‍; ഷൂട്ടിങിന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്; വിവാഹിതയും അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയുമായ 27കാരിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കാമുകന്‍ അറസ്റ്റില്‍

ഷൂട്ടിങിന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍; കാമുകന്‍ അറസ്റ്റില്‍

Update: 2025-06-17 06:18 GMT

ചണ്ഡീഗഢ്: ഹരിയാനയില്‍ കാണാതായ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഹരിയാനയിലെ പ്രശസ്ത മോഡല്‍ ശീതള്‍(27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാര്‍ഖോഡയിലെ റിലയന്‍സ് കനാലില്‍ നിന്നാണ് കഴുത്തില്‍ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്. കാമുകന്‍ സുനില്‍ അറസ്റ്റിലായിരുന്നു. 27കാരിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഒരു സംഗീത ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ശീതളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അവരുടെ കാമുകനെന്ന് കരുതുന്ന ഇസ്രാന സ്വദേശിയായ സുനില്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ജൂണ്‍ 14-ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍. ഇവര്‍ മടങ്ങിയെത്താന്‍ വൈകിയതോടെ സഹോദരി നേഹ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.

ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളില്‍ നിന്നാണ് മരിച്ചത് ശീതളാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. നേഹ ശനിയാഴ്ച ശീതളുമായി വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരുന്നു. കാമുകന്‍ സുനില്‍ തന്നെ ഉപദ്രവിച്ചെന്നും ശീതള്‍ നേഹയോട് പറഞ്ഞിരുന്നതായാണ് വിവരം. ആറ് മാസം മുമ്പാണ് സുനിലിനെ ശീതള്‍ പരിചയപ്പെട്ടത്. ശീതളിനെ അനുനയിപ്പിക്കാന്‍ സുനില്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.

'സുനില്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ശീതള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിച്ചു. പക്ഷേ സുനില്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ വീഡിയോ കോളിലൂടെ ശീതള്‍ എന്നെ ബന്ധപ്പെടുകയും ജോലി പൂര്‍ത്തിയാക്കിയെന്നും ഉടന്‍ വീട്ടിലെത്തുമെന്നും പറഞ്ഞു. സുനില്‍ സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചതായി അവള്‍ പറഞ്ഞിരുന്നു,' നേഹ പൊലീസിനോട് പറഞ്ഞു.

പിന്നാലെയാണ് യുവതിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാള്‍ സംഭവം അപകടമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് അന്വേഷണത്തില്‍ സത്യം കണ്ടെത്തുകയായിരുന്നു. ഒടുവില്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് ഇയാള്‍ പറഞ്ഞു.

മോഡലായ ശീതള്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. വിവാഹിതയും അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയുമാണ് ശീതള്‍. ഇവര്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി സുനില്‍ എന്നൊരു യുവാവുമായി സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആല്‍ബം ഷൂട്ടിന് വേണ്ടി ശീതള്‍ പാനിപ്പത്തിലെത്തിയപ്പോള്‍ രാത്രിയോടെ സുനിലും ഇവരെ കാണാന്‍ അവിടെയെത്തി. സുനിലിന്റെ കാറില്‍ യാത്ര ചെയ്ത ഇരുവരും രാത്രി മദ്യപിച്ച ശേഷം വഴക്ക് തുടങ്ങി. പുലര്‍ച്ചെ 1.30ന് ശീതല്‍ തന്റെ സഹോദരിയായ നേഹയെ വീഡിയോ കോള്‍ വിളിച്ച്, സുനില്‍ ഉപദ്രവിക്കുന്നുവെന്ന് അറിയിച്ചു. പിന്നാലെ കോള്‍ കട്ടായി. അതിന് ശേഷം തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ കിട്ടിയിരുന്നില്ല.

ശനിയാഴ്ച പാനിപ്പത്തിന് സമീപമുള്ള കനാലില്‍ നിന്ന് സുനിലിന്റെ കാര്‍ പൊലീസ് കണ്ടെത്തി. പക്ഷേ ശീതള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ ഒരു ആശുപത്രിയില്‍ നിന്ന് സുനിലിനെ പരിക്കുകളോടെ പൊലീസ് കണ്ടെത്തി. അപകടം സംഭവിച്ച് കാര്‍ കനാലിലേക്ക് മറിഞ്ഞുവെന്നും താന്‍ നീന്തി കയറിയതായും ശീതളിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസിന് മൊഴി നല്‍കി. അപ്പോഴും ശീതല്‍ എവിടെയെന്ന് അറിഞ്ഞിരുന്നില്ല.

Tags:    

Similar News