കേന്ദ്ര അംഗീകാരമുള്ള സ്ഥാപനം, വിശ്വസിച്ച് പണം നിക്ഷേപിക്കാം; ഒരുവർഷം കഴിഞ്ഞാൽ 12 ശതമാനം പലിശ; ഒടുവിൽ നിക്ഷേപക തുകയുമില്ല പലിശയുമില്ല; വാഗ്‌ദാനത്തിൽ വീണ് പണം നിക്ഷേപിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ കേസ്; നിക്ഷേപകരെ നട്ടം തിരിച്ച് 'വിശ്വദീപ്തി തട്ടിപ്പ്'

Update: 2025-06-09 09:28 GMT

കോഴിക്കോട്: കൂടുതൽ പലിശ തരാമെന്നു വാഗ്‌ദാനം നൽകി പണം വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചെന്ന കേസിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൻ്റെ നടത്തിപ്പുകാരെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 5 ഡയറക്ടർമാരുടെ പേരിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. എം.ഡി. ശക്തിപ്രസാദ്, സജേഷ് കുമാർ മഞ്ചേരി, പ്രബീഷ്, രജീഷ് കുമാർ, സൊസൈറ്റി മാനേജർ ഷൈജു, രമേഷ് പണിക്കർ, പ്രധീഷ്, ഷിജിന, ഷിബിന, മറ്റു ഡയറക്ടർമാർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. നിലവിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് കുറ്റ്യാടി പോലീസ് പറയുന്നത്.

കുറ്റ്യാടി സ്റ്റേഷനിൽ മാത്രം നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കുറ്റാടി പോലീസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റ്യാടി വടയം സ്വദേശിയുടെ പരാതിയിലാണ് ആദ്യം പോലീസ് കേസെടുത്തത്. കൂരാച്ചുണ്ട് സ്വദേശിയിൽ നിന്നും 35 ലക്ഷം രൂപ തട്ടിയ കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 ഫെബ്രുവരി 17-നും 2024 ഒക്ടോബർ 31-നുമിടയിലാണ് കുറ്റ്യാടി വടയം സ്വദേശി ധനകാര്യസ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. 34.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച് ഒരുവർഷം കഴിഞ്ഞാൽ 12 ശതമാനം പലിശ ലഭിക്കുമെന്നു പറഞ്ഞാണ് പണം സ്വീകരിച്ചത്. എന്നാൽ, നിക്ഷേപതിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നാണ് പരാതി.

കൂരാച്ചുണ്ട് സ്വദേശി 2021 ഡിസംബർ 13-നും 2024 സെപ്റ്റംബർ 30-നുമിടയിൽ 35 ലക്ഷംരൂപയാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഇയാൾക്കും കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികളിൽ ഒരാളായ പ്രതീഷായിരുന്നു സ്ഥാപനത്തിന്റെ ഏജന്റായി പരാതിക്കാരെ സമീപിച്ചത്. കേന്ദ്ര അംഗീകാരമുള്ള സ്ഥാപനമാണെന്നും വിശ്വസിച്ച് പണം നിക്ഷേപിക്കാമെന്നുള്ള വാഗ്‌ദാനത്തെ തുടർന്നാണ് പരാതിക്കാരൻ പണം നിക്ഷേപിക്കുന്നത്. എന്നാൽ നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

കേരളത്തിലുടനീളം ഒട്ടേറെയാളുകൾ സമാന രീതിയിൽ തട്ടിപ്പിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. കുറ്റ്യാടി മേഖലയിൽനിന്നുതന്നെ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്. നിക്ഷേപക തുക ലഭിക്കാതായതോടെ നട്ടം തിരിയുകയാണ് തട്ടിപ്പിനിരയായവർ. കല്യാണ ആവശ്യവും, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കായി പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. പണം നിക്ഷേപിച്ച കാലയളവിൽ പലിശ ലഭിക്കാത്തവരും നിരവധി പേർ ഉണ്ടെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. നിക്ഷേപക വിവിധ ജില്ലകളിൽ നിന്നായി 1500ഓളം പേർ തട്ടിപ്പിനിരയായെന്നാണ് സൂചന.

വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പണം നഷ്ടമായെന്നാണ് സൂചന. ഭാരതീയ ന്യായ സംഹിതയിലെ 316(2), 316(5), 318(4) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പ്രതികൾ ഒളിവിലാണ്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതികളിൽ ചിലർക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ അന്വേഷണം എങ്ങും എത്താൻ സാധ്യതയില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു.

Tags:    

Similar News