നിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍; ദൃശ്യങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കുവച്ചോ എന്ന് പരിശോധന; കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകള്‍; ബലാല്‍സംഗത്തിന്റെ സൂചന നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഗാര്‍ഡും അറസ്റ്റില്‍

നിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍

Update: 2025-06-28 16:40 GMT

കൊല്‍ക്കത്ത: നിയമവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍, നിര്‍ണായക തെളിവായേക്കാവുന്ന വീഡിയോ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തി. സൗത്ത് കല്‍ക്കട്ട ലോ കോളേജിനുള്ളിലാണ് വിദ്യാര്‍ഥിനിയെ സംഘം നേര്‍ന്ന് ഉപദ്രവിച്ചത്. ബുധനാഴ്ചയാണ് വിദ്യാഥിനിയെ ബലാല്‍സംഗം ചെയ്തത്. മനോജിത് മിശ്ര( 31) (ടി എം സി വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തകനായിരുന്ന കരാര്‍ ജീവനക്കാരന്‍), സായിബ് അഹമ്മദ്( 19), പ്രമിത് മുഖര്‍ജി( 20) എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യപ്രതി മനോജിത് മിശ്രയുടെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ഫോണില്‍ പകര്‍ത്തിയതായി അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

ഇവര്‍ സംഘം ചേര്‍ന്ന് യുവതിയെ ഗാര്‍ഡ് റൂമില്‍ ബലമായി എത്തിച്ച ശേഷം മനോജിത് മിശ്ര ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കോളേജിലെ സുരക്ഷാ ഗാര്‍ഡിനെയും ശനിയാഴ്ച അറസ്റ്റ് ചെയ്തു. പിനാകി ബാനര്‍ജിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് അറസ്റ്റ്.

യുവതിയോട് കാട്ടിയ ക്രൂരതയും ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെയും സൂചനകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. യുവതിയുടെ കഴുത്തില്‍ ചതവിന്റെയും മാറിടത്തില്‍ മുറിവേറ്റ പാടുകളും ഉണ്ട്. ജനനേന്ദ്രിയത്തില്‍ പരിക്കേറ്റിട്ടില്ലെങ്കിലും ബലാല്‍സംഗം ഡോക്ടര്‍മാര്‍ തള്ളി കളഞ്ഞിട്ടില്ല. നേരത്തെ, ബലമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെയും കടിച്ചതിന്റെയും നഖക്ഷതത്തിന്റെയും പാടുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉള്ളതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരുന്നു. ഫൊറന്‍സിക് പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.


Tags:    

Similar News