ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠന്‍ വഴി ആസൂത്രണം നടത്തി കൈക്കലാക്കി; കവടിയാറിലെ ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യപ്രതി വ്യവസായി അനില്‍ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു

ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍

Update: 2025-10-26 15:21 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ് കോടി രൂപയുടെ വസ്തു തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വ്യവസായിയായ അനില്‍ തമ്പിയെ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഡോറ എന്ന വിദേശ മലയാളിയുടെ വസ്തുവാണ് അനില്‍ തമ്പി തട്ടിയെടുത്തത്. അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ തിരുവനന്തപുരം കവടിയാറുള്ള വീടും സ്ഥലവുമാണ് അനിലിന്റെ നേതൃത്വത്തില്‍ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തത്.

ഡോറിയുമായി രൂപസാദൃശ്യമുള്ള സ്ത്രീയെ കൊണ്ടുവന്ന് ഇവരുടെ മകള്‍ക്ക് വസ്തു നല്‍കിയതായി രേഖ ഉണ്ടാക്കി. പിന്നീട് അനിലന്റെ ബന്ധു ചന്ദ്രസേനന്‍ എന്നയാളുടെ പേരിലേക്ക് ഭൂമി മാറ്റുകയായിരുന്നു. ഡോറയുടെ ബന്ധു കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് ഭൂമി വില്‍പ്പന നടത്തിയതായി വിവരം പുറത്തുവന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ അനില്‍ ഒളിവില്‍ പോയി. മാസങ്ങളായി അനിലിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.

രഹസ്യവിവരത്തിനടിസ്ഥാനത്തില്‍ പോലീസ് ചെന്നൈയില്‍ എത്തിയാണ് അനിലിനെ പിടികൂടിയത്. അനിലിന് വ്യാജ ആധാരമുണ്ടാക്കാന്‍ സഹായം ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനായിരുന്നു. ഇയാളെയടക്കം മ്യൂസിയം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനിലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അനിലിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവായി അനന്തപുരി മണികണ്ഠന്‍ വഴിയാണ് അനില്‍ തമ്പി തട്ടിപ്പ് ആസൂത്രണം ചെയ്തത്. വ്യാജരേഖകള്‍ ചമച്ചതും സ്ത്രീകളെ ആള്‍മാറാട്ടം നടത്തിച്ചതും താനാണെന്നും മണികണ്ഠന്‍ സമ്മതിച്ചു. ഭൂമിയും വീടും സ്വന്തമാക്കാന്‍ അനില്‍ തമ്പി ആഗ്രഹിച്ചു. എന്നാല്‍ അമേരിക്കയിലുള്ള ഉടമ ഡോറ ക്രിപ്സ് വില്‍ക്കാന്‍ തയാറായില്ല. ഇതോടെയാണ് കള്ളത്തരത്തിലൂടെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. അതിന് വേണ്ട സഹായം തേടി അനില്‍ തമ്പി തന്നെ സമീപിച്ചതോടെയാണ് താന്‍ ഇടപെടുന്നതെന്നാണ് മണികണ്ഠന്‍ പറയുന്നത്.

പിന്നീട് ഡോറയായും വളര്‍ത്തുമകളായും ആള്‍മാറാട്ടം നടത്താനുള്ള സ്ത്രീകളെ കണ്ടെത്തിയത് മണികണ്ഠനാണ്. അതിനിടെ ഡോറ ജീവിച്ചിരിപ്പിക്കില്ലെന്ന ചര്‍ച്ച ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഡോറയുടെ 2024ല്‍ പുതുക്കിയ പാസ്പോര്‍ട്ട് അടക്കം പരിശോധിച്ചാണ് നടപടികളിലേക്ക് പോലീസും സംസ്ഥാന വിജിലന്‍സും കടന്നത്. ഇതാണ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്.

തിരുവനന്തപുരത്തെ പ്രമുഖ സഭയിലുള്ളവരും ഈ വസ്തു നോട്ടമിട്ടിരുന്നുവെന്ന് സൂചനകളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് വെണ്ടര്‍ ഡാനിയല്‍ എന്ന അനന്തപുരി മണികണ്ഠന്‍ കളികളിലൂടെ ഭൂമി പ്രമാണം ചെയ്തത്. തട്ടിപ്പിന് വേണ്ടി വ്യാജ രേഖകള്‍ ചമച്ച വിവിധ ഇടങ്ങളില്‍ എത്തിച്ച് മണികണ്ഠന്റെ തെളിവെടുപ്പ് നടത്തി. കിള്ളിപ്പാലത്തെ ഓഫീസില്‍ വച്ചാണ് മണികണ്ഠന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയത്.

പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ ജവഹര്‍ നഗറിലുള്ള നാലര കോടിയോളം വിലവരുന്ന വസ്തുവാണ് മണികണ്ഠനും സംഘവും തട്ടിയെടുത്തത്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ ഒളിവില്‍ പോയ മണികണ്ഠനെ ബാംഗ്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആള്‍മാറാട്ടം നടത്തുന്നതിനായി കൊല്ലം സ്വദേശിനി മെറിനേയും ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെയും എത്തിച്ചത് മണികണ്ഠന്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മണികണ്ഠനെ വസന്തയുടെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി.

തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദലിയെയും മണികണ്ഠന്റെ സഹോദരന്‍ മഹേഷിനെയും കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പിന്നീട് അനില്‍ തമ്പിയെ അറിയാമെന്നും തട്ടിപ്പിന് വേണ്ടി അനില്‍ തമ്പി തന്നെ സമീപിച്ചിരുന്നെന്നും മണികണ്ഠന്‍ മൊഴി നല്‍കി. 2014ല്‍ തുടങ്ങിയ ഗൂഡാലോചനക്ക് ഒടുവിലാണ് ജവഹര്‍നഗറിലെ കോടികള്‍ വിലമതിക്കുന്ന 12 സെന്റ് ഭൂമിയും വീടും അടിച്ചുമാറ്റിയത്.

ഭൂമി കൈമാറ്റത്തിന്റെ വ്യാജ ആധാരങ്ങളും മണികണ്ഠന്‍ തന്റെ ആധാരമെഴുത്ത് സ്ഥാപത്തില്‍ തയാറാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കായി അനില്‍ തമ്പി ഒരു കോടി പത്ത് ലക്ഷം രൂപ തനിക്ക് തന്നെന്നും മണികണ്ഠന്‍ സമ്മതിച്ചിരുന്ു. കേസില്‍ പിടിയിലായ കൊല്ലം സ്വദേശി മെറിന്റെയും വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാര്‍ രജിസ്ട്രേഷന്‍ ഓഫിസിലെത്തിച്ചു.

കാന്‍സര്‍ രോഗിയാണ് വസന്ത. ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായ ആള്‍മാറാട്ടം നടത്തിയ മെറിന്‍ ഒരു എന്‍.ജി.ഒ നടത്തുന്നുണ്ട്. ഇതിന്റെ രജിസ്ട്രേഷന് സഹായം നല്‍കിയത് മണികണ്ഠനാണ്.

Tags:    

Similar News