മാട്രിമോണി സൈറ്റിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കല്യാണാലോചന; വയനാട് സ്വദേശിനിയില്‍ നിന്ന് തട്ടിയത് പലപ്പോഴായി തട്ടിയെടുത്തത് 85000 രൂപ; തട്ടിപ്പ് പതിവാക്കിയ രതീഷ്മോന്‍ ഒടുവില്‍ പിടിയില്‍

മാട്രിമോണി സൈറ്റിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കല്യാണാലോചന

Update: 2025-02-21 12:26 GMT

കല്‍പ്പറ്റ: തട്ടിപ്പുകള്‍ പതിവാക്കിയവര്‍ പലവിധ തട്ടിപ്പുകളിലൂയെ വിലസുന്നു. മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയ പ്രതി പിടിയിലായി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി എസ് രതീഷ്മോന്‍ (37) ആണ് പിടിയിലായത്.

മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതികളുമായി വിവാഹ ആലോചനകള്‍ നടത്തിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. പലര്‍ക്കായി ചൂണ്ടയിട്ടെങ്കിലും ഒടുവില്‍ വയനാട് സ്വദേശിനിയാണ് രതീഷ് മോന്റെ തട്ടിപ്പില്‍ വീണത്. വയനാട് സ്വദേശിനിയായ യുവതിയില്‍ നിന്നാണ് 85,000 രൂപയാണ് ഇയാള്‍ തട്ടിയത്.

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നീട് യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചു. ഇങ്ങനെ വിശ്വസിപ്പിച്ച് രതീഷ് യുവതിയുമായി ബന്ധം തുടര്‍ന്നു. ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 85, 000 രൂപ ഇയാള്‍ കൈക്കലാക്കി.

പിന്നീട് സംശയം തോന്നി വിവരങ്ങള്‍ ചോദിച്ചതോടെ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വയനാട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2023ല്‍ എറണാകുളം ഹില്‍ പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതി ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Tags:    

Similar News