പഞ്ചായത്ത് അംഗത്തെ വിവാഹത്തിനായി സമീപിച്ചത് സംസ്‌കൃത പിഎച്ച്ഡി വിദ്യാര്‍ത്ഥിയെന്ന വ്യാജേന; കുലീനമായി സംസാരവും; അമ്മയെന്ന് അവകാശപ്പെട്ട് ഫോണില്‍ വിളിച്ചത് മറ്റൊരു സ്ത്രീ; ഒരു ഡസണ്‍ വിവാഹം കഴിച്ച രേഷ്മയ്ക്ക് പിന്നില്‍ കൂടുതല്‍ ആളുകള്‍; കൂടുതല്‍ പേര്‍ കല്ല്യാണ തട്ടിപ്പിന് ഇരയായെന്ന് സൂചന
തിരുവനന്തപുരം: മാട്രിമോണിയില്‍ തട്ടിപ്പുകാരി രേഷ്മ പുതിയ വിവാഹത്തിനായി തിരുവനന്തപുരത്ത് എത്തിയത് സംസ്കൃത പിഎച്ച്ഡി വിദ്യാർത്ഥിയെന്ന വ്യാജേന. പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതിയുടെ പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇനിയും നാലോളം വിവാഹങ്ങൾ രേഷ്മ നിശ്ചയിച്ചിരുന്നതായാണ് സൂചന. വിവാഹപരസ്യം നൽകി നിരവധി പേരെ വിവാഹം കഴിച്ച് വഞ്ചിച്ച രേഷ്മ ഇപ്പോൾ അഴിക്കുള്ളിലാണ്.
മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി വിവാഹ ശേഷം മുങ്ങുകയാണ് രേഷ്മയുടെ രീതി. രേഷ്മയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീ പരാതിക്കാരനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ ചോദ്യം ചെയ്യലിൽ ശേഷം മാത്രമേ തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികൾ ആയിട്ടുണ്ടോ എന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരികയുള്ളു.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയ്‌ക്കെതിരെ പോലീസ് വിശദ അന്വേഷണം നടത്തും. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്.
പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ നല്‍കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് ശേഷം അമ്മ വീണ്ടും വിളിച്ചു.
സഹോദരിയും ഫോണില്‍ സംസാരിച്ചു. കല്യാണത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് സിപിഎം നേതാവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ യുവാവ് രണ്ടും കല്‍പ്പിച്ച് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രേഷ്മയുടെ നമ്പര്‍ ഇദ്ദേഹത്തിന് കൈമാറുകയും തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിര്‍പ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി ചേട്ടന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്ത് നടത്തിയ പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു.
ഇതാണ് നിര്‍ണ്ണായകമായത്. കേരളാ വെഡിംഗ് എന്ന മാട്രിമോണിയല്‍ സൈറ്റിലാണ് വിവാഹത്തിനായി പഞ്ചായത്ത് അംഗം പ്രൊഫൈല്‍ ഉണ്ടാക്കിയത്. മേയ് 29നാണ് പ്രൊഫൈല്‍ കണ്ട് അമ്മയാണെന്ന് പറഞ്ഞ് വിളി വന്നത്. ഇതും രേഷ്മയായിരുന്നു. അതിന് ശേഷം മകളായി മാറി. പിന്നെ തുരുതുരാ മെസേജുകള്‍ അയച്ചു. ഈ മെസേജുകളിലാണ് സിപിഎം യുവ നേതാവ് വീണത്. ഒരാഴ്ച കൊണ്ടു തന്നെ വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി. അഞ്ചാം തീയതി ചേട്ടന്റെ വീട്ടില്‍ രേഷ്മയെ കൊണ്ടു വന്നു താമസിപ്പിച്ചു. ആറിന് ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്താനും തീരുമാനിച്ചു. പ്രതിയ്ക്ക് സാരിയും വാങ്ങി.
താലിയും മാലയും അടക്കം എല്ലാം സഖാവ് ഒരുക്കി. ഇതിനെല്ലാമായി ഏഴരലക്ഷം രൂപയും മുടക്കി. അങ്ങനെ ഇരിക്കെയാണ് രേഷ്മയുടെ ബാഗ് പരിശോധിച്ചതും തട്ടിപ്പ് കണ്ടെത്തിയതും. രാഷ്ട്രീയ പ്രവര്‍ത്തന തിരക്കിനിടെ പഞ്ചായത്ത് അംഗത്തിന്റെ വിവാഹം നീണ്ടു പോയിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും സമ്മര്‍ദ്ദം കാരണം വിവാഹത്തിന് തീരുമാനിച്ചത്.