ഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം

ഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന

Update: 2026-01-19 07:26 GMT

കണ്ണൂര്‍: കാമുകനൊപ്പം താമസിക്കാന്‍ നൊഞ്ചുപെറ്റ കുഞ്ഞിനെ അരുംകൊല ചെയ്ത ശരണ്യയുടെ ചെയ്ത്തി നാടിനെ നടുക്കുന്നതായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി ആ കുറ്റം ഭര്‍ത്താവിന്റെ മേല്‍ കെട്ടിവെക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതിന് കൃത്യമായ ആസൂത്രണവും നടത്തിയിരുന്നു. കൊലപാതക കുറ്റം തന്റെ ഭര്‍ത്താവിന് മേല്‍ കെട്ടിവച്ച് കാമുകനൊപ്പം സുഖമായി കഴിയാമെന്ന് അവര്‍ കരുതിയിടത്ത് അവരുടെ കണക്കൂകൂട്ടല്‍ തെറ്റിച്ചത് കൃത്യം ചെയ്യുന്ന സമയത്ത് ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളം പറ്റിയതാണ്.

അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെ തന്ത്രത്തില്‍ വീട്ടിലെത്തിച്ച ശേഷമായിരുന്നു യുവതി അരുകൊല നടത്തിയത്. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളില്‍ ചുമത്തുകയായിരുന്നു ലക്ഷ്യം. ഒന്നും അറിയാത്തത് പോലെയായിരുന്നു ശരണ്യയുടെ അഭിനയം. ചോദ്യം ചെയ്യലിനിടെ ശരണ്യ പ്രണവിന് മേല്‍ പഴിചാരി. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷം പോലീസ് യഥാര്‍ഥ കൊലപാതകിയെ കണ്ടെത്തുകയായിരുന്നു.

കേസില്‍ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ശരണ്യയുടെ ആണ്‍സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതേവിട്ടു. 2020 ഫെബ്രുവരി 17-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തന്റെ ആണ്‍സുഹൃത്തായ നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമായ ഒന്നരവയസ്സുകാരന്‍ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തത്. ഭര്‍ത്താവ് വിദേശത്ത് പോയപ്പോള്‍ ഫെയ്സ്ബുക്ക് വഴി ഇയാള്‍ ശരണ്യയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാള്‍ ശരണ്യക്ക് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നില്ല. എന്നാല്‍ കാമുകനൊപ്പം ജീവിക്കണമെന്ന് ശരണ്യ ആഗ്രഹിച്ചു. അതിന്റെ ഭാഗമായാണ് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്.

മുലപ്പാലില്‍ ചാലിച്ച ചതി

കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 17നാണു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരന്‍ വിയാനെ കാണാതായതും തിരച്ചിലില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കൃത്യമായ ആസൂത്രണമാണ് യുവതി നടത്തിയത്.

സംഭവ ദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണര്‍ന്നു. ഭര്‍ത്താവും ഉണര്‍ന്നു. ഭര്‍ത്താവും ഉണര്‍ന്നതോടെ ശരണ്യ ഒരടവ് പ്രയോഗിച്ചു. ഉടന്‍ കുട്ടിക്ക് പാല്‍കൊടുക്കാനെന്നപോലെ കസേരയില്‍ കുറെസമയം ഇരുന്നു. ഭര്‍ത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോള്‍ പിന്‍വശത്തെ വാതില്‍ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കടല്‍ത്തീരത്തേക്ക് നടന്നു. തുടര്‍ന്ന് കല്‍ക്കെട്ടില്‍ ഇറങ്ങി കുട്ടിയെ കടലില്‍ ഇടുകയായിരുന്നു. ഉറക്കത്തില്‍ വെള്ളത്തില്‍വീണ കുട്ടി കരഞ്ഞപ്പോള്‍ വീണ്ടും എടുത്തു. വീണ്ടും ആര്‍ത്തലയ്ക്കുന്ന തിരയില്‍ കടലിലിട്ടു. തിരയില്‍ മുങ്ങിയെന്ന് മനസ്സിലായപ്പോള്‍ നേരെ വീട്ടിലേക്ക് മടങ്ങി.

ഒന്നുമറിയാത്ത നാടകം പൊളിച്ച് പോലീസ്

ഒന്നുമറിയാത്തതുപോലെ വീട്ടില്‍ വന്നുകിടന്ന ശരണ്യ പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭര്‍ത്താവിനോട് പോലീസില്‍ പരാതിപറയാനും പറഞ്ഞു. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷെ, തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഒന്നരവയസ്സുകാരന്‍ വിയാന്റെ കൊലപാതകത്തില്‍ അച്ഛന്‍ പ്രണവിനെ സംശയിക്കാന്‍ ഇത്രയും സാഹചര്യത്തെളിവുകള്‍ ധാരാളമായിരുന്നു പൊലീസിന്. എന്നാല്‍, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേര്‍ന്നതോടെയാണ് അമ്മ പ്രതിയായത്. ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭര്‍ത്താവിനെ സംശയിക്കാന്‍ കാരണങ്ങള്‍ പലതായിരുന്നു. സ്വമേധയാ വീട്ടില്‍ ചെല്ലുകയും നിര്‍ബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവന്‍ പ്രണവിനെതിരായിരുന്നു.

കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയില്‍പെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകള്‍ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന വിയാന്‍ എന്ന ഒന്നര വയസ്സുകാരനെ കടല്‍ത്തീരത്തെ പാറക്കൂട്ടത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ കുറ്റം സമ്മതിച്ചത് 2 ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമാണ്. കുഞ്ഞിനെ കാണാതായപ്പോള്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഭര്‍ത്താവ് പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിപ്പിക്കുകയും പിറ്റേന്നു പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയുമായിരുന്നു. കുറ്റം പ്രണവില്‍ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്.

രണ്ടു ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പൂര്‍ണസമയവും ഭര്‍ത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണര്‍ന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭര്‍ത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയില്‍ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭര്‍ത്താവു തന്നെയാണു കൊലപാതകിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായതെന്നും മൊഴി നല്‍കി.

എന്നാല്‍ കാമുകനുമായി നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറന്‍സിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങള്‍ ഓരോന്നായി ഏറ്റു പറഞ്ഞു. കസ്റ്റഡിയില്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോള്‍ വന്നിരുന്നു. തെളിവുകള്‍ എതിരായതോടെ പിടിച്ചുനില്‍ക്കാനാവാതെ പൊലീസിനോടു ശരണ്യ നടന്ന കാര്യങ്ങള്‍ അക്കമിട്ടു പയുകയായിരുന്നു.

Tags:    

Similar News