മഹാ കുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് വില്‍പനയ്ക്ക്; 103 സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരിച്ചറിഞ്ഞു; കൂടുതല്‍ അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ മെറ്റയുടെ സഹായം തേടി പോലീസ്

മഹാ കുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് വില്‍പനയ്ക്ക്

Update: 2025-02-20 14:31 GMT

ലക്‌നൗ: കുംഭമേളയില്‍ തീര്‍ത്ഥാടനത്തിനെത്തി സ്നാനം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോകള്‍ വില്‍ക്കുന്ന രണ്ട് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. ഉത്തര്‍ പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകള്‍ ചില പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി യുപി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളെ പ്രയാഗ്രാജ് നഗരത്തിലേക്ക് എത്തുന്നത്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന കുംഭമേള ഹിന്ദു മതത്തിലെ ഏറ്റവും വലിയ ഒത്തുകൂടലാണ്. ഏകദേശം 500 ദശലക്ഷം ഭക്തര്‍ ഇതിനകം പ്രയാഗ്‌രാജ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമായി. അവര്‍ക്കെതിരെ ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അത്തരം ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും തിരിച്ചറിഞ്ഞ് നടപടിയെടുക്കുമെന്ന് മഹാ കുംഭ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഇന്‍ ജനറല്‍ (ഡിഐജി) വൈഭവ് കൃഷ്ണ പറഞ്ഞു. ഇത്തരം വീഡിയോകള്‍ വില്‍ക്കുന്നവരെയും അവ വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 103 സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ മഹാ കുംഭമേളയിലെ സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈലുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News