മങ്കരയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; അഭിജിത്ത് ജോലിക്ക് കയറിയിട്ട് ദിവസങ്ങള്‍ മാത്രം: അപകടം പിഎസ് സി പരീക്ഷ എഴുതിയ ശേഷം പോലിസ് ട്രെയിനിങ് ക്യാംപിലേക്ക് മടങ്ങും വഴി

മങ്കരയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

Update: 2025-06-10 00:22 GMT

പാലക്കാട്/പറളി: പോലീസുദ്യോഗസ്ഥനെ മങ്കരയില്‍ തീവണ്ടിയിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറുമായ കെ.ആര്‍. അഭിജിത്താണ് (30) മരിച്ചത്. മരണം ആത്മഹത്യയാണോയെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസാണ് അഭിജിത്തിനെ ഇടിച്ചത്. മങ്കര റെയില്‍വേ സ്റ്റേഷനുസമീപമാണ് സംഭവം.

ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പോലീസ് പരിശീലനത്തില്‍ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ക്യാമ്പില്‍ ഉണ്ടായിരുന്ന അഭിജിത്ത് ഞായറാഴ്ച വൈകീട്ട് ആറിനാണ് പിഎസ്സി കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പില്‍നിന്ന് നാട്ടിലേക്ക് പോയത്. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛന്‍ രാമചന്ദ്രന്‍ തൃശ്ശൂരില്‍നിന്ന് തിരികെ ബസ് കയറ്റിവിടുകയും ചെയ്തു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പില്‍ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പില്‍നിന്ന് പോലീസുകാര്‍ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു.

അപ്പോഴാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന്, അന്വേഷിച്ച് ഇറങ്ങുകയും വീട്ടുകാര്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്‌സില്‍നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍നിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags:    

Similar News