ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് കുളിമുറി ദൃശ്യം പകര്‍ത്തി; തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി എംപിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Update: 2025-09-08 08:53 GMT

ന്യൂഡല്‍ഹി: ഭര്‍തൃകുടുംബം ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ബിജെപി എംപിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത് ആണ് ഭര്‍തൃകുടുംബത്തിനെതിരെ പരാതി നല്‍കിയത്. ഭര്‍തൃപിതാവ് ലക്ഷ്മണ്‍ സിങ്, ഭര്‍തൃസഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവര്‍ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ഭര്‍തൃപിതാവ് മര്‍ദിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു. തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വടികൊണ്ടു അടിച്ചതായും പരാതിയില്‍ പറയുന്നു.

ഭര്‍തൃ സഹോദരന്മാരായ രാജേഷ് കത്തി ഉപയോഗിച്ചു കയ്യില്‍ പരുക്കേല്‍പ്പിച്ചെന്നും ഗിരിഷ് ഇരുമ്പ് വടി ഉപയോഗിച്ചു മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ''രണ്ടു പെണ്‍കുട്ടികളായതിനാല്‍ ഭര്‍തൃവീട്ടുകാര്‍ വര്‍ഷങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്'', റീന രാജ്പുത്ത് പരാതിയില്‍ പറയുന്നു. യുവതിയെ മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News