കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തി എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും; ഐഫോണ്‍ കസ്റ്റഡിയിലെടുത്തു; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജഹാന് നോട്ടീസ് നല്‍കി

Update: 2025-09-22 16:56 GMT

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണ കേസില്‍ അന്വേഷണം വേഗത്തിലാക്കി പൊലീസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തി. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സംഘം ഷാജഹാന് നോട്ടീസ് നല്‍കി. ഷാജഹാന്റെ ഐഫോണ്‍ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്.

യൂട്യൂബ് ചാനലിലൂടെ ഷൈനെയും വി എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയും അധിക്ഷേപ്പിച്ച് വീഡിയോ ഇട്ടു എന്നായിരുന്നു കെ ജെ ഷൈനിന്റെ പരാതി. നേരത്തെ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പറവൂരിലെ വീട്ടിലാണ് ചെന്നെത്തിയത്. പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും.

നാളെ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഗോപാലകൃഷ്ണനും കെ എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നൂറിലധികം പ്രൊഫൈലുകള്‍ പരിശോധിച്ചു. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരെ ആലുവ സൈബര്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്.

Similar News