സുന്ദരികളായ പെൺകുട്ടികളെ ഓൺലൈൻ വഴി കണ്ടുമുട്ടും; ഓരോന്ന് മിണ്ടിയും പറഞ്ഞും കൂടുതൽ അടുപ്പം സ്ഥാപിക്കും; വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്ത് നഗ്ന ചിത്രങ്ങൾ അടക്കം അയച്ചു കൊടുത്ത് സ്നേഹവലയത്തിൽ പെടുത്തും; ആഫ്രിക്കയിലെ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പ്രതികളെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെ
ആഫ്രിക്കയിലുടനീളം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ലൈംഗിക ചൂഷണവും പ്രണയ തട്ടിപ്പും നടത്തിയവര്‍ കൂട്ടത്തോടെ അറസ്റ്റിലായി. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങളിലായി നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ 260 സൈബര്‍ തട്ടിപ്പുകാരെയാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ ഏകോപനത്തോടെയും യു.കെയുടെ ധനസഹായത്തോടെയും നടത്തിയ ഈ ഓപ്പറേഷന്‍, പ്രണയ തട്ടിപ്പുകളിലൂടെയും ഇരകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിനായി സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന ക്രിമിനല്‍ നെറ്റ്വര്‍ക്കുകളെ ലക്ഷ്യം വച്ചുള്ളതാണ്.
കൂടാതെ സെക്സ്റ്റോര്‍ഷനിലൂടെ അഥവാ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇരകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതും ഇവരുെ രീതിയായിരുന്നു. ഇന്റര്‍പോളിന്റെ സൈബര്‍ ക്രൈം ഡയറക്ടര്‍ നീല്‍ ജെറ്റണ്‍ ബിബിസിയുടെ ന്യൂസ്ഡേ പ്രോഗ്രാമിലാണ് കുറ്റവാളികളുടെ തന്ത്രങ്ങള്‍ വിശദമാക്കിയത്. ഘാന, കെനിയ, അംഗോള തുടങ്ങിയ വിവിധ രാജ്യങ്ങളിലായി 1,400-ലധികം ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവര്‍ക്ക് ഏകദേശം 2.8 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതായി ഇന്റര്‍പോള്‍ കണക്കാക്കുന്നു. വ്യത്യസ്ത പ്രായത്തിലുള്ള ആളുകള്‍ തട്ടിപ്പുകാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സാധാരണയായി ഈ തട്ടിപ്പുകാര്‍ പ്രായമായവരെയാണ് പിടികൂടുന്നത്്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ നടത്തിയ പരിശോധനയില്‍, തട്ടിപ്പ് സംഘങ്ങളിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ഐ.പി വിലാസങ്ങള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡൊമെയ്നുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എന്നിവ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അറസ്റ്റുകള്‍ യുഎസ്ബി ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, വ്യാജ രേഖകള്‍ എന്നിവ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചു. ആഫ്രിക്കയിലുടനീളമുള്ള 81 സൈബര്‍ കുറ്റകൃത്യ ഗ്രൂപ്പുകള്‍ ഇല്ലാതാക്കിയതായും ഇന്റര്‍പോള്‍ പറഞ്ഞു.
ദുര്‍ബലരായ വ്യക്തികളെ ഓണ്‍ലൈനില്‍ ഇരയാക്കുന്ന ഗ്രൂപ്പുകളെ തടസ്സപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി. ആഫ്രിക്കയിലുടനീളം പ്രണയ തട്ടിപ്പുകള്‍ പോലുള്ള ഡിജിറ്റല്‍ കുറ്റകൃത്യങ്ങളില്‍ കുത്തനെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ക്രിമിനല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഇരകളെ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഘാനയില്‍ 68 പേരെ അറസ്റ്റ് ചെയ്തു. 108 ഇരകളെ തിരിച്ചറിഞ്ഞു. ധാരാളം പണവും പിടിച്ചെടുത്തിട്ടുണ്ട്. ഘാനയിലെ തട്ടിപ്പുകാര്‍ വ്യാജ കൊറിയര്‍, കസ്റ്റംസ് ഷിപ്പ്മെന്റ് ഫീസ് എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ ഉപയോഗിച്ച് പണമുണ്ടാക്കി.
കൂടാതെ വീഡിയോകള്‍ റെക്കോര്‍ഡുചെയ്ത് ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യാനും ഉപയോഗിച്ചു. സെനഗലില്‍, പോലീസ് 22 പേരെ പിടികൂടി. ഐവറി കോസ്റ്റില്‍, പോലീസ് 24 പേരെയാണ് അറസ്റ്റിലാക്കിയത്. അംഗോളയില്‍ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ആഫ്രിക്കന്‍ സംയുക്ത ഓപ്പറേഷന്‍ പദ്ധതി പ്രകാരം മറ്റ് രാജ്യങ്ങളായ ബെനിന്‍, ബുര്‍ക്കിന ഫാസോ, ഗാംബിയ, ഗിനിയ, കെനിയ, നൈജീരിയ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സാംബിയ എന്നിവയും ഉള്‍പ്പെടുന്നു.