ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി; മയങ്ങിക്കിടന്ന ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ: കൊലയ്ക്ക് ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ഭാര്യ

ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ

Update: 2026-01-23 00:32 GMT

അമരാവതി: ഭര്‍ത്താവിനെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കികിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഒന്നിച്ചു ജീവിക്കുന്നതിന് ഭര്‍ത്താവ് തടസ്സമാവാതിരിക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് അരുംകൊല നടത്തുക ആയിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണു സംഭവം. രാത്രിയില്‍ കഴിക്കാന്‍ തയ്യാറാക്കിയ ബിരിയാണിയില്‍ ഉറക്ക ഗുളിക പൊടിച്ച് ചേര്‍ത്ത് ഭര്‍ത്താവിനെ മയക്കി കിടത്തുക ആയിരുന്നു. ഇതിനു ശേഷം യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഇരുവരും ചേര്‍ന്ന് കൊലനടത്തുകയും ആയിരുന്നു.

ലോകം ശിവനാഗരാജു എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരിയും ഗോപി എന്ന കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയബന്ധത്തിലായിരുന്നു. ഇരുവരും ചേര്‍ന്ന് ശിവനാഗരാജുവിനെ കൊല്ലുകയായിരുന്നെന്നാണു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഫൊറന്‍സിക് പരിശോധനയിലൂടെയാണു യുവാവിന്റേത് സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെട്ടത്. മൃതദേഹത്തില്‍ മുറിവുകളും രക്തക്കറകളും കണ്ട ബന്ധുക്കള്‍ പോലിസില്‍ പരാതിപ്പെടുക ആയിരുന്നു,

ഇക്കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. ഉറക്കഗുളിക പൊടിച്ചുചേര്‍ത്ത ബിരിയാണി തയാറാക്കി നല്‍കി മാധുരി ഭര്‍ത്താവിനെ ഉറക്കികിടത്തി. ഈ സമയം ഗോപിയെ മാധുരി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശിവനാഗരാജുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കൃത്യം നടത്തിയതിനു പിന്നാലെ, ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന് യുവതി അയല്‍ക്കാരോട് പറഞ്ഞു. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളും രക്തക്കറകളും കണ്ടെത്തിയതോടെ ശിവനാഗരാജുവിന്റെ പിതാവും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കി. ശ്വാസംമുട്ടലും നെഞ്ചിലേറ്റ പരിക്കുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു.

കൊലപാതകം തെളിഞ്ഞതോടെ മാധുരിയെയും ഗോപിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. മാധുരിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപം രാത്രി മുഴുവന്‍ ഇരുന്ന് യുവതി അശ്ലീല വീഡിയോകള്‍ കാണുകയായിരുന്നു എന്ന് ഫോണ്‍ പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ ഗോപിയോടൊപ്പം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തനിക്ക് പങ്കുണ്ടെന്ന് മാധുരി സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News