'മോദിയും ഇന്ത്യയും നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍': സ്ത്രീകള്‍ക്കായി പാക്കിസ്ഥാനിലെ പുതിയ ഭീകരവാദ സിലബസ്; ജയ്‌ഷെ മൊഹമ്മദിന് പിന്നാലെ സ്ത്രീകളെ ചാവേറായി പരിശീലിപ്പിക്കാനുള്ള പാഠ്യപദ്ധതിയുമായി ലഷ്‌കറി തോയിബ; വിദ്യാഭ്യാസത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മറവില്‍ ജിഹാദി പരിശീലനം; ഞെട്ടിക്കുന്ന വിവരങ്ങളുമായി ആജ് തക്ക് റിപ്പോര്‍ട്ട്; എല്ലാറ്റിനും ഒത്താശ പാക് സൈന്യവും
'മോദിയും ഇന്ത്യയും നമ്മുടെ ശത്രുക്കള്‍':
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ പുതിയ മുഖം പുറത്തുവരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ (LeT) പോലുള്ള സംഘടനകള്‍ സ്ത്രീകളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. 'മോദിയും ഇന്ത്യയും ശത്രുക്കളാണ്' എന്ന സന്ദേശമുയര്‍ത്തി സ്ത്രീകളെ 'ഫിദായീന്‍' (ചാവേര്‍) ആയി പരിശീലിപ്പിക്കാനുള്ള പുതിയ പാഠ്യപദ്ധതിക്ക് പാകിസ്ഥാനില്‍ തുടക്കമിട്ടിരിക്കുന്നു. ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇന്ത്യ ടുഡേയുടെ സഹോദര സ്ഥാപനമായ ആജ് തക്ക് പുറത്തുവിട്ടു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഭീകര സംഘടനകളുടെ ഈ നീക്കം. 26 സാധാരണക്കാരെ കൊലപ്പെടുത്തിയ പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. ഇതിന് പ്രതികാരമെന്നോണമാണ് പാക് ആസ്ഥാനമായ ഭീകര സംഘടനകള്‍ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങള്‍ മറയാക്കിയാണ് ഇവരുടെ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബയുടെ 'പുതിയ പാഠ്യപദ്ധതി' എന്ന പേരില്‍ ചോര്‍ന്ന് കിട്ടിയ വീഡിയോകളില്‍, സ്ത്രീകളെയും പെണ്‍കുട്ടികളെയും തീവ്രവാദ ചിന്തകളിലേക്ക് നയിക്കുന്നതായാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും മുഖ്യ ശത്രുക്കളായി ചിത്രീകരിക്കുന്നതായും കാണാം.
യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് അബ്ദുര്‍ റൗഫിന്റെ നേതൃത്വത്തിലാണ് സിയാല്‍കോട്ടില്‍ ഇത്തരം മസ്തിഷ്‌ക പ്രക്ഷാളന പരിശീലന പരിപാടികള്‍ നടക്കുന്നത്. ഇയാള്‍ സ്ത്രീകളെ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ലഷ്‌കറി തോയിബ കമാന്‍ഡര്‍മാരില്‍ പ്രമുഖനായ റൗഫ്, പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുമ്പ് ഭീകരരുടെ ജനാസ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍, ഓണ്‍ലൈന്‍ സെഷനുകളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്നത്. ഇത് 'തീവ്രവാദത്തിന്റെ പുതിയ പാഠ്യപദ്ധതി'യായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ലഷ്‌കര്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബ്രെയിന്‍ വാഷിങ്, റിക്രൂട്ട്‌മെന്റ്, ജിഹാദി പ്രചാരണം എല്ലാം ലൈവായി നടക്കുന്നു.
ജയ്ഷ്-ഇ-മുഹമ്മദിന് (JeM) പിന്നാലെയാണ് ലഷ്‌കര്‍-ഇ-തൊയ്ബയും സ്ത്രീകളുടെ റിക്രൂട്ട്‌മെന്റും പരിശീലനവും വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ പാകിസ്ഥാനില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് സംഘടനകള്‍ ലക്ഷ്യമിടുന്നത്. LeTയുടെ പരിശീലന കേന്ദ്രങ്ങളും പാകിസ്ഥാന്‍ സൈന്യവും പോലീസും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ചില ഉദ്യോഗസ്ഥര്‍ ഇത്തരം ക്യാമ്പുകളില്‍ സൈനികവും പ്രത്യയശാസ്ത്രപരവുമായ പരിശീലനം നല്‍കുന്നുണ്ടെന്ന് അന്വേഷണവുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.
ശാക്തീകരണം എന്ന വ്യാജേന ജിഹാദി പരിശീലനം
പൗരന്മാരുടെ വിശേഷിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ഉള്ള ശാക്തീകരണം എന്ന വ്യാജേനയാണ് ജിഹാദി സിലബസ് പഠിപ്പിക്കുന്നത്. ജിഹാദിന്റെ പേരില്‍ പോരാടുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് ഹാഫിസ് അബ്ദുര്‍ റൗഫ് സ്ത്രീകളോട് വീഡിയോയില്‍ പറയുന്നു. മോദിയും ഇന്ത്യയും നമ്മുടെ മുഖ്യ ശത്രുക്കള്‍ എന്നതാണ് തീവ്രവാദ സിലബസിന്റെ മുഖ്യ പോയിന്റ്.
ലഷ്‌കറിന്റെ മറ്റൊരു നേതാവായ ഇംതിയാസ് അഹമ്മദ് മക്കി മറ്റൊരു വിഡിയോയില്‍ പറയുന്നത് ഇങ്ങനെ: പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം പാകകിസ്ഥാന്‍-ഇന്ത്യ യുദ്ധമല്ല, പക്ഷേ അവരുടെ ജമാത്തിന്റെ യുദ്ധം എന്നാണ്. ' മര്‍കസ് ഇ തയിബ മുരിദ്‌കെ ആയിരുന്നു നിങ്ങളുടെ കേന്ദ്രം. നിങ്ങളുടെ ഏറ്റവും വലിയ ശത്രു ഇപ്പോള്‍ മോദിയാണ്, ഇന്ത്യയാണ്. നമ്മുടെ എല്ലാ പ്രവര്‍ത്തനവും ജിഹാദ് ലക്ഷ്യമിട്ടാണ്'-മക്കി പറയുന്നത് ഇങ്ങനെ.
തങ്ങളുടെ രാഷ്ട്രീയ മുഖമായ പാക്കിസ്ഥാന്‍ മര്‍ക്കസി മുസ്ലിം ലീഗിലൂടെ പ്രവര്‍ത്തനം തുടരുമെന്നും മക്കി വീഡിയോയില്‍ പറയുന്നുണ്ട്. 26/11 മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് ലഷ്‌കറി തോയിബ വളരെ നിശ്ശബ്ദമായി തങ്ങളുടെ ശൃംഖല വിവിധ പൗര, രാഷ്ട്രീയ മുന്നണികളില്‍, വിദ്യാഭ്യാസത്തിന്റെയും വനിതാ ശാക്തീകരണത്തിന്റെയും മറവില്‍ വ്യാപിച്ചുകഴിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
ലഷ്‌കറിന്റെ രാഷ്ട്രീയ മുഖമായ പാക്കിസ്ഥാന്‍ മര്‍ക്കസി മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, മുസ്ലിം വനിതാ ലീഗ്, മുസ്ലിം ഗേള്‍സ് ലീഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മുസ്ലിം വനിതാ ലീഗ്, മുസ്ലിം ഗേള്‍സ് ലീഗ് എന്നിവ ഹാഫിസ് സയ്യിദിന്റെ കുടുംബത്തിലെ സ്ത്രീകളാണ് നടത്തുന്നത്. സ്ത്രീശാക്തീകരണം എന്നുപുറമേ പറയുമെങ്കിലും ജിഹാദിനായി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒരുക്കുകയാണ് ദൗത്യം. ഈ ദൗത്യങ്ങളിലെല്ലാം പാക് സേനയുടെ സജീവ പങ്കാളിത്തവും ഉള്ളത് കൊണ്ട് ആരെയും പേടിക്കാനില്ലെന്ന് ചുരുക്കം,