സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി; പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്; നഷ്ടപ്പെട്ട കമ്മല്‍ പ്രതിയില്‍ നിന്നും കണ്ടെത്തി; തൗഫീഖ് പോക്‌സോ കേസിലടക്കം പ്രതി

തങ്കമണി കൊലക്കേസില്‍ കൊലപാതകി മണിക്കൂറുകള്‍ക്കകം പിടിയില്‍

Update: 2024-12-10 08:44 GMT

തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. പ്രതിയില്‍ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മല്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൗഫീഖിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തന്‍കോടെത്തിയത്. തമ്പാനൂര്‍ സ്റ്റേഷനില്‍ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം. ഈ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ കീറലുകളുമുണ്ടായിരുന്നു.

തങ്കമണി ഒറ്റയ്ക്കാണ് താമസമെങ്കിലും പരിസരത്ത് സഹോദരങ്ങളും താമസമുണ്ട്. ഇവരില്‍ ഒരാളുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. പുലര്‍ച്ചെ പൂജ ചെയ്യാന്‍ പൂപറിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്ന തങ്കമണിയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. തങ്കമണി ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു.

സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Tags:    

Similar News