2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമീളാദേവി ബിജെപിയുടെ സ്ഥാനാര്‍ഥി ആയതോടെ ഗുഡ് ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് രാജിവച്ചു; കമ്പനിയുമായുള്ള ബന്ധം പൊതുജനങ്ങളില്‍നിന്ന് മറയ്ക്കാനായിരുന്നു ഈ നീക്കം; സ്ഥാനമൊഴിഞ്ഞെങ്കിലും തല്‍സ്ഥാനത്ത് മകളെ നിയമിച്ച അമ്മ; പ്രമീളാ ദേവിയും മുങ്ങി; കള്ളങ്ങള്‍ ഓരോന്നായി പൊളിയുമ്പോള്‍

Update: 2025-02-11 02:31 GMT

കോട്ടയം : പാതിവില തട്ടിപ്പ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമില്ലെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീളാ ദേവിയുടെ വാദം കള്ളമെന്ന നിലപാടില്‍ ക്രൈംബ്രാഞ്ച്. ഇവര്‍ക്കെതിരേയും അന്വേഷണം നീളൂ. പ്രമീളാ ദേവിയുടെ പ്രസ്താവനയാണ് ഇതിന് കാരണമായി മാറുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് ആസ്ഥാനമാക്കി ഗുഡ് ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇരുവരും ചേര്‍ന്ന് രൂപീകരിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. പൊതുപരിപാടിയില്‍ കണ്ട പരിചയമേ അനന്തു കൃഷ്ണനുമായുള്ളൂ എന്നായിരുന്നു പ്രമീളാ ദേവിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ഈ രേഖകള്‍ പുറത്തു വന്ന ശേഷം പ്രമീളാ ദേവി പ്രതികരിച്ചിട്ടില്ല. അവരും ഒളിവില്‍ പോയെന്നാണ് സൂചന.

2019 ഡിസംബര്‍ 20നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും 2021 മാര്‍ച്ച് 10വരെ പ്രമീളാ ദേവി കമ്പനിയുടെ ഡയറക്ടറായിരുന്നുവെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ വ്യക്തം. പ്രമീളാ ദേവി രാജിവച്ച ദിവസം മകള്‍ പ്രമീള ലക്ഷ്മിയെ ഡയറക്ടറാക്കി. പാലായില്‍ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥിയാകാനായിരുന്നു രാജി. അനന്തു കൃഷ്ണനും പ്രമീള ലക്ഷ്മിക്കും പുറമെ അമ്പാട്ട് മുകുന്ദന്‍, ശോഭന എന്നീ ഡയറക്ടര്‍മാര്‍ കൂടി കമ്പനിക്കുണ്ട്. അമ്പാട്ട് മുകുന്ദന്‍, പ്രമീളാ ദേവിവഴിയാണ് കമ്പനിയുടെ ഭാഗമായതാണെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പാതിവില തട്ടിപ്പില്‍ പ്രമീളാ ദേവിയുടെ പങ്കും അന്വേഷിക്കും. പ്രമീളയുടെ പിഎയായിരുന്നു അനന്തുകൃഷ്ണന്‍ എന്ന വാദങ്ങളും സജീവമാണ്. തന്റെ പക്കല്‍നിന്ന് അനന്തു കൃഷ്ണന്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പ്രമീളാ ദേവി വഴിയാണ് അനന്തു കൃഷ്ണനെ പരിചയപ്പെട്ടതെന്നും ബിജെപി സംസ്ഥാന സമിതിഅംഗം ഗീതാ കുമാരിയും ആരോപിച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ പ്രമീള എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ രണ്ടാഴ്ചയോളം ഇയാള്‍ കൂടെയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പ്രമീള നിഷേധിച്ചിരുന്നുവെങ്കിലും പുതിയ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധിയായി ജെ പ്രമീളാ ദേവി വനിതാ കമീഷനംഗമായിരുന്ന കാലത്ത് മുതല്‍ അനന്തു കൃഷ്ണനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമീളാദേവി ബിജെപിയുടെ സ്ഥാനാര്‍ഥി ആയതോടെ ഗുഡ് ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് രാജിവച്ചു. പാലായിലെ സ്ഥാനാര്‍ഥിയായിരുന്ന പ്രമീളാദേവി മാര്‍ച്ച് 18നാണ് നാമര്‍നിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് മുന്നോടിയായി മാര്‍ച്ച് പത്തിന് ഇവര്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു. കമ്പനിയുമായുള്ള ബന്ധം പൊതുജനങ്ങളില്‍നിന്ന് മറയ്ക്കാനായിരുന്നു ഈ നീക്കം. പ്രമീളാദേവി സ്ഥാനമൊഴിഞ്ഞെങ്കിലും തല്‍സ്ഥാനത്ത് മകളെ നിയമിച്ച ശേഷമാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീടിനോട് ചേര്‍ന്ന് ഇവര്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം നല്‍കിയിരുന്നു. ഇതിനായി പുതിയ മുറികളും പണിതിരുന്നു. ഈ മുറികള്‍ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് സംശയം. തെരഞ്ഞെടുപ്പ് സമയത്ത് പ്രമീളാ ദേവിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അനന്തു കൃഷ്ണനും സജീവമായിരുന്നു. സ്ഥാനാര്‍ഥിക്കൊപ്പം മണ്ഡലത്തിലുടനീളം സഞ്ചരിച്ച ഇയാള്‍ ജനങ്ങളുമായി പരിചയം സ്ഥാപിച്ച് ഈ ബന്ധം തട്ടിപ്പിനായി ഉപയോഗിച്ചു.

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് അനന്ദു കൃഷ്ണന്‍ നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരില്‍ ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഗീതാ കുമാരിയും ഉണ്ട്. തന്റെ പക്കല്‍നിന്നും നിന്നും അനന്ദു കൃഷ്ണന്‍ 25 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് ഗീതാകുമാരി പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍ അംഗമായിരുന്ന പ്രമീളാ ദേവി വഴിയാണ് അനന്ദു കൃഷ്ണനെ പരിചയപ്പെട്ടതെന്നും ഗീതാ കുമാരി വ്യക്തമാക്കി. സ്വര്‍ണം പണയം വെച്ചും പലരില്‍ നിന്നായി കടം വാങ്ങിയും ഇന്‍ഷുറന്‍സില്‍ നിന്നും ലോണ്‍ എടുത്തും ചിട്ടിപിടിച്ചുമാണ് അനന്ദു കൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയതെന്നാണ് ഗീതാ കുമാരി പറയുന്നത്. എന്നാല്‍, നല്‍കിയ പണം തിരികെ കിട്ടാതെ വന്നതോടെയാണ് കേസ് കൊടുത്തതെന്നും അവര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കേസിനായി ഇതുവരെ അനന്ദു കൃഷ്ണന്‍ കോടതിയില്‍ വന്നിട്ടില്ലെന്നും ഗീതാ കുമാരി വെളിപ്പെടുത്തിയിരുന്നു.

അനന്ദു കൃഷ്ണനൊപ്പം യാത്ര ചെയ്യുമ്പോള്‍ ചെക്ക് ബുക്കും മറ്റ് രേഖകളും തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും അതില്‍ നിന്നും ചെക്ക് കൈവശപ്പെടുത്തിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് അനന്ദുവിന്റെ അഭിഭാഷകയായ ലാലി വിന്‍സെന്റ് കോടതിയില്‍ വിസ്തരിച്ചപ്പോള്‍ പറഞ്ഞതെന്നും ഗീതാ കുമാരി പറഞ്ഞു. ഈ തട്ടിപ്പ് സംബന്ധിച്ച സത്യാവസ്ഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണാണ് ബി.ജെ.പി. നേതാവ് പറയുന്നത്. അതേസമയം, ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സി.എസ്.ആര്‍. തട്ടിപ്പല്ല, മറിച്ച് അതിനുമുമ്പ് ഉണ്ടായ ഒരു തട്ടിപ്പാണ് ബി.ജെ.പി. നേതാവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. ഒരു എസ്റ്റേറ്റും ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഇടപാടിനായി 25 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന നിര്‍ബന്ധത്തിന്റെ ഭാഗമായാണ് പണമിറക്കിയത്. തന്റെ മകനെ പോലെ കരുതുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് പ്രമീളദേവി അനന്ദു കൃഷ്ണനെ പരിചയപ്പെടുത്തിയതെന്നും കെ.എന്‍. ഗീതാ കുമാരി പറഞ്ഞു.

സംസ്ഥാനത്തുടനീളം അനന്ദു കൃഷ്നനെതിരേ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് മാത്രം 5000 പേരിലേറെയാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകള്‍ പരാതി നല്‍കി. വയനാട്ടില്‍ 1200-ഓളം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. മാനന്തവാടി താലൂക്കില്‍ 200 പേര്‍ പരാതിനല്‍കി. കണ്ണൂരില്‍ ഒരു കേസില്‍ 350 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നുകോടിയാണ് ഇവര്‍ക്ക് നഷ്ടം. വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരില്‍നിന്ന് അനന്ദു കൃഷ്ണന്‍ പണം സമാഹരിച്ചതായാണ് സൂചന. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

മൂവാറ്റുപുഴ പോലീസ് ഇതിനോടകം അനന്ദുവിന്റെ 450 കോടിയുടെ ബാങ്ക് വിനിയമം പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷംകൊണ്ട് അനന്തു കൃഷ്ണന്റെ മൂന്ന് കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയ തുകയാണിത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇതിന്റെ കോഡിനേറ്ററാണ് അനന്തു കൃഷ്ണന്‍. ഇതിന്റെ ആജീവനാന്ത ചെയര്‍മാനായ ആനന്ദ് കുമാറാണ് ആസൂത്രകന്‍ എന്നാണ് സൂചന.

Tags:    

Similar News