റസീനയുടെ മരണം:ആണ്‍ സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി; രാജ്യം വിട്ടത് നാലും അഞ്ചും പ്രതികള്‍; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; ആണ്‍സുഹൃത്തിന് എതിരായ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്

:ആണ്‍ സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി

Update: 2025-06-24 15:14 GMT

കണ്ണൂര്‍: കായലോട് പറമ്പായി ചേരിക്കമ്പനിക്ക് സമീപം എസ് ഡി. പി. ഐ പ്രവര്‍ത്തകര്‍ നടത്തിയ ആള്‍ക്കൂട്ട സദാചാര വിചാരണയില്‍ മനംനൊന്ത് വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ചേര്‍ത്ത രണ്ട് പ്രതികളായ യുവാക്കള്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. കേസിലെ നാലാം പ്രതി സുനീര്‍, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്.

ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പിണറായി പൊലീസ് ഇവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികള്‍ വിദേശത്ത് കടന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടേക്കാണ് പോയത് എന്നതില്‍ കൃത്യമായ ധാരണയില്ല. അതിനാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഉടന്‍ പുറത്തിറക്കും.

യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്ത് പൊലീസിന് വിശദമായ മൊഴി നല്‍കിയിരുന്നു. മൊഴിയുടെയും, ആണ്‍ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേര്‍ത്തു കൊണ്ട് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇവര്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. തലശേരി എഎസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

അതേസമയം, റസീനയുടെ ആണ്‍സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. യുവാവ് റസീനയെ ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചുവെന്നും സ്വര്‍ണ്ണം കൈക്കലാക്കി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. സദാചാര ആക്രമണം, അതുമായി ബന്ധപ്പെട്ടുണ്ടായ ക്രൂരമായ മര്‍ദ്ദനം കൂട്ട വിചാരണ തുടങ്ങിയ കാര്യങ്ങളിലെ വീഡിയോ തെളിവുകളാണ് പൊലീസ് ശേഖരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.


Tags:    

Similar News