സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്‍

സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു

Update: 2025-07-13 02:15 GMT

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പോലീസിന് തന്നെ ഞെട്ടല്‍. റിന്‍സിയുടെ ലഹരി ഇടപാടുകാര്‍ സിനിമാ രംഗത്തെ പ്രമുഖരാണ്. ഈ ലിസ്റ്റില്‍ പെട്ടവരെ ചോദ്യം ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. സിനിമാക്കാര്‍ക്കായി എംഡിഎംഎ എത്തിക്കുന്നവരിലെ പ്രധാനിയായിരുന്നു റിന്‍സിന് മുംതാസ്. എംഡിഎംഎ മാത്രമല്ല കൊക്കെയ്‌നും സിനിമാക്കാര്‍ക്കായി എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു.

പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തുമ്പോള്‍ ഡാന്‍സാഫിന്റെ ലക്ഷ്യം റിന്‍സിയായിരുന്നില്ല. മറിച്ചത് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിയെത്തിക്കുന്നവരില്‍ പ്രധാനിയായ യാസര്‍ അറഫാത്തിനെയാണ് ഡാന്‍സാഫ് സംഘം ലക്ഷ്യമിട്ടത്. എന്നാല്‍, അവിടെ എത്തിയപ്പോഴാണ് സിനിമാ രംഗവുമായി കണക്ഷനുള്ള റിന്‍സിയെ തെളിവുകളോടെ പിടുകൂടാന്‍ സാധിച്ചത്.

യാസറിനൊപ്പം ഫ്‌ലാറ്റിലുണ്ടായിരുന്ന റിന്‍സിയുടെ ഫോണ്‍ പരിശോധിച്ച ഡാന്‍സാഫ് ഞെട്ടി. വാട്‌സ് ആപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളാണ് ഉണ്ടായിരുന്നത്. ഇടപാടുകാര്‍ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാന്‍ ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം റിന്‍സി നടത്തിയെന്ന് ഇതുവരെ ശേഖരിച്ച രേഖകളിലുണ്ട്.

എംഡിഎംഎ മാത്രമല്ല, വില കൂടിയ കൊക്കെയ്‌നും യാസര്‍ വഴി റിന്‍സി കൊച്ചിയിലെത്തിച്ചു. രാസലഹരിയുടെ സിനിമാ കണക്ഷനും ഉപയോഗിക്കുന്നവരുടെ ലിസ്റ്റും റിന്‍സി പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു.

മലയാള സിനിമയിലെ ഡ്രഗ് ലേഡിയെന്നാണ് പോലീസ് മുംതാസിനെ വിശേഷിപ്പിക്കുന്നത്. സിനിമാക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ ഇവര്‍ ലഹരി വില്‍പ്പന പതിവാക്കിയെന്നാണ് പോലീസ് കരുതുന്നത്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതെല്ലാമാണ് റിന്‍സിയെ കുറിച്ച് പുറത്തറിയുന്നത്, എന്നാല്‍ സിനിമക്കുള്ളില്‍ സജീവമായി ലഹരി ഇടപാട് നടത്തുന്ന റിന്‍സി യുവതാരങ്ങള്‍ക്കടക്കം ഡ്രഗ് ലേഡിയാണ്. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകമെന്നാണ് പറച്ചില്‍.

പിടിയിലായ റിന്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനിടെയാണ് വയനാട്ടിലെ ഡാന്‍സാഫ് സംഘം വയനാട് സ്വദേശിയുമായി റിന്‍സി നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ അറസ്റ്റിലായ വയനാട് സ്വദേശിയും റിന്‍സിയുടെ അടുത്ത ഇടപാടുകാരനായിരുന്നു. സ്ഥിരമായി ഇടപാട് നടത്തിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരുടെ ഫോണുകളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇവര്‍ അഞ്ചു കിലോയോളം എംഎഡിഎംഎ കുറച്ചു കാലമായി കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് സൂചന. 2022 മുതല്‍ തന്നെ ഈ സംഘം നിരീക്ഷണത്തിലായിരുന്നു. പക്ഷേ തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ അടുത്ത കാലത്തുണ്ടായ ചില കേസുകളില്‍ ഇവരും സംശയത്തിലായി. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതാണ് റിന്‍സിയേയും അറാഫത്തിനേയും കുടുക്കിയത്. ഇവര്‍ ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു. ഫ്‌ളാറ്റിലെത്തിയ പോലീസിനോട് 'നിങ്ങള്‍ എംഡിഎംഎ പിടിക്കാന്‍ വന്നത് ആണല്ലേ?' എന്ന ചോദ്യമാണ് അറാഫത്ത് ഉയര്‍ത്തിയത്.

ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കായി റിന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ പേഴ്‌സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉണ്ണിമുകുന്ദന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം ഫ്ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.

Tags:    

Similar News