കഞ്ചാവ് പാക്കറ്റില്‍ ഗ്രീന്‍ ടീ കണ്ട് വട്ടിളകിയ സഹോദരന്‍; ഡോക്ടര്‍മാരുടെ ചീട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രിത അളവില്‍ ലഭിക്കുന്ന ലഹരിയുമായി കറങ്ങിയ സഹോദരി; ആശുപത്രിയില്‍ കോലാഹലമുണ്ടാക്കിയ തൃപ്പുണ്ണിത്തുറയിലെ വനിതാ ഡോണ്‍; കാപ്പ ചുമത്തിയ പോലീസിനെ വെല്ലുവിളിച്ച് വീണ്ടുമെത്തി അഴിക്കുള്ളിലായി സൂര്യപ്രഭ; 21 വയസ്സുകാരിയുടെ ജീവിതം അമ്പരപ്പിക്കുമ്പോള്‍

Update: 2025-06-21 12:40 GMT

തിരുവാങ്കുളം : നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. പക്ഷേ ഈ ഉത്തരവിനെ വെല്ലുവിളിച്ച് സൂര്യപ്രഭ വീണ്ടും എത്തി.അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ്, ഉദയംപേരൂര്‍ സ്റ്റേഷനുകളിലായി ഉള്ളത്. വീണ്ടും കേസുകള്‍ വന്നതോടെ ശല്യം സഹിക്കാനാകാതെയാണ് കപ്പ് ചുമത്തിയത്. സിറ്റി പൊലീസിന്റെ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു വിലക്ക്. ഈ വിലക്ക് ലംഘിച്ച് ഉദയംപേരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും സൂര്യപ്രഭ എത്തി. ഇത് പോലീസിന് മുന്നില്‍ പരാതിയായി എത്തി. അങ്ങനെ ഉദയംപേരൂര്‍ സബ് ഇന്‍സ്‌പെക്ടര് പി.സി.ഹരികൃഷ്ണനും കൂട്ടരും സൂര്യപ്രഭയെ അറസ്റ്റു ചെയ്തു. അങ്ങനെ സൂര്യപ്രഭ വീണ്ടും അകത്തായി.

21 വയസ്സിനിടെ രണ്ടു പൊലീസ് സ്റ്റഷനുകളിലായി നാലു കേസുകളില്‍ പ്രതിയാണ് സൂര്യപ്രഭ. കേസുകള്‍ക്ക് അപ്പുറം തലവേദനയും. 2022ല്‍ 18ാം വയസ്സില്‍ സൂര്യപ്രഭ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ സൂര്യപ്രഭയുടെയും സുഹൃത്തിന്റെയും പക്കല്‍നിന്നു പിടിച്ചെടുക്കുകയായിരുന്നു. അതിന് ശേഷം തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലും അതിക്രമം കാട്ടി. ജയിലില്‍ നിന്നിറങ്ങിയ ശേഷം പോലീസിന് സ്ഥിരം തലവേദനയായി. ഇതോടെയാണ് കാപ്പ് ചുമത്തിയത്. തൃശൂര്‍ സ്വദേശികളായ രണ്ടു യുവതികള്‍ക്കൊപ്പമാണ് സൂര്യപ്രഭയ്ക്കെതിരെയും നാലു ദിവസം മുന്‍പു കാപ്പ ചുമത്തിയത്. ക്രിമിനല്‍ കേസ് പ്രതികളായ തൃപ്രയാര്‍ കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരെയായിരുന്നു തൃശൂരില്‍ കാപ്പ ചുമത്തിയത്. ഇതില്‍ സൂര്യപ്രഭ വിലക്ക് ലംഘിച്ച് നഗരത്തില്‍ പ്രവേശിക്കുകയും അറസ്റ്റിലാവുകയുമായിരുന്നു. അമ്പരപ്പിക്കുന്നതാണ് ഈ 21 വയസ്സുകാരിയുടെ ജീവിതവും ജീവിത പശ്ചാത്തലവും.

തൃപ്പുണ്ണിത്തുറ താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് 2024 സെപ്റ്റംബറിലാണ്. പിടിച്ചുമാറ്റാന്‍ചെന്ന ആശുപത്രി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു. അന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ വൈകിട്ട് അഞ്ചരയോടെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏറ്റുമുട്ടിയത്. പ്രതികളായ യുവതിയെയും സുഹൃത്തിനെയും ആശുപത്രി ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. വീണതാണെന്നുപറഞ്ഞ് പരിക്കുകളോടെ സൂര്യപ്രഭയ്ക്കൊപ്പമെത്തിയ സിബി, മദ്യലഹരിയില്‍ അസഭ്യം പറഞ്ഞതോടെയാണ് തുടക്കം. അതിനിടെ, അപകടത്തില്‍ പരിക്കേറ്റെന്നുപറഞ്ഞ് പ്രഭു എന്ന യുവാവും എത്തി. ഇയാളുടെ കൂടെയുണ്ടായിരുന്ന ആളെ കുത്തിവയ്പിനുള്ള മരുന്നുവാങ്ങാന്‍ വിട്ട സമയത്താണ് സിബിയും സൂര്യപ്രഭയും ചേര്‍ന്ന് പ്രഭുവിനെ മര്‍ദിച്ചത്. ശബ്ദം കേട്ട് ഓടിച്ചെല്ലുമ്പോള്‍ പ്രഭുവിന്റെ തലയില്‍ സ്റ്റീല്‍ ഗ്ലാസുകൊണ്ട് ഇവര്‍ ഇടിക്കുകയായിരുന്നുവെന്നും പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് തങ്ങള്‍ക്കും മര്‍ദനമേറ്റതെന്ന് പരിക്കേറ്റ ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നു. മറ്റു ജീവനക്കാരും ഓടിയെത്തി പ്രതികളെ വാതില്‍ പൂട്ടി തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

മദ്യലഹരിയില്‍ ഒരു വഴക്കിന് ശേഷമാണ് സിബിയും സൂര്യപ്രഭയും താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ചികിത്സക്ക് എത്തിയത്. അവിടെയുണ്ടായിരുന്ന പ്രഭു എന്ന യുവാവിനെ സിബി സ്റ്റീല്‍ ഗ്ലാസെടുത്ത് തല്ലി. ആക്രമണം കണ്ട് പിടിച്ചുമാറ്റാനെത്തിയവരെ സൂര്യപ്രഭ അടിക്കുകയും മാന്തുകയുമൊക്കെ ചെയ്തു. പിന്നെ നടന്നത് പേടിപ്പെടുത്തുന്ന സംഭവങ്ങളാണെന്ന് അക്രമത്തിന് ഇരയായവര്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴും സിബിയും സൂര്യപ്രഭയും പൂര്‍ണബോധത്തിലെത്തിയിരുന്നില്ല. അപ്പോഴും അവര്‍ ജീവനക്കാര്‍ക്ക് നേരെ മെക്കിട്ട് കയറി. ഇനിയും ശരിയാക്കി തരാമെന്ന് വിരട്ടുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ പരാതിയിലാണ് പൊലീസ് ഇരുവരേയും അന്ന് പിടികൂടിയത്. രണ്ട് പേരും സ്ഥിരം പ്രശ്‌നക്കാരാണെന്നും ലഹരിയില്‍ അടിപിടിയുണ്ടാക്കുന്നതിന് സിബിയുടേയം സൂര്യപ്രഭയുടേയും പേരില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.

2022 ഓഗസ്റ്റിലാണ് ലഹരി ഗുളികകളുമായി എറണാകുളം ഉദയംപേരൂര്‍ കൊച്ചു പറമ്പില്‍ കെ.എസ്. വിഷ്ണുവും തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭയും പിടിയിലായത്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഈ ഗുളികകള്‍ ഒന്നിച്ചു കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുന്നവയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അരൂര്‍ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാജ കുറിപ്പുകളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയാണ് എക്‌സൈസ് സംഘത്തിനു വിവരം നല്‍കിയത്. തുടര്‍ന്ന് കുത്തിയതോട് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും ദേശീയപാതയില്‍ തുറവൂര്‍ ജംക്ഷനു കിഴക്കുവശത്തു വച്ച് അന്ന് പിടിയിലായത്. ഡോക്ടര്‍മാരുടെ ചീട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രിത അളവില്‍ ലഭിക്കുന്ന മരുന്നുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

സൂര്യപ്രഭയുടെ സഹോദരന്‍ ദേവദത്തന് എതിരെയും ഒട്ടേറെ കേസുകളുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീന്‍ ടീ നല്‍കി കബളിപ്പിച്ച യുവാക്കളെ കാറില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചതായിരുന്നു ഒരു കേസ്. ദേവദത്തന്‍, സുഹൃത്തുക്കളായ അമ്പാടി, അര്‍ജുന്‍, കാളിദാസന്‍ എന്നിവര്‍ രാത്രിയോടെ കഞ്ചാവ് അന്വേഷിച്ച് രണ്ടു യുവാക്കളെ ബന്ധപ്പെടുകയും കലൂരില്‍ വച്ച് രാത്രി 11 മണിയോെട ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് പായ്ക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ഗ്രീന്‍ ടീ ആണെന്ന് മനസിലാകുന്നതും യുവാക്കളെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിക്കുന്നതും. പിന്നീട് പ്രതികള്‍ പിടിയിലായി. തൃപ്പുണ്ണിത്തുറയിലെ സ്ഥിരം പ്രശ്‌നക്കാരനാണ് ദേവദത്തനും.

Tags:    

Similar News