ലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം; വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ
തൃശൂര്‍: യുവാവിനെ ആക്രമിച്ച് സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. കേസിൽ രണ്ട് പേരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവുള്ളക്കാവ് സ്വദേശി നന്തിപുലം വീട്ടില്‍ യദുകൃഷ്ണന്‍ (27), ചേര്‍പ്പ് പടിഞ്ഞാറ്റുമുറി സ്വദേശി കിഴക്കൂടന്‍ വീട്ടില്‍ ആല്‍വിന്‍ (28) എന്നിവരാണ് അറസ്റിലായത്. കാരഞ്ചിറ സ്വദേശി കവലക്കാട്ട് വീട്ടില്‍ ബിനു ജോസിനെയാണ് (35) പ്രതികള്‍ മര്‍ദ്ദിച്ചത്. പ്രതികൾക്ക് നേരത്തെയും ക്രിമിനൽ കേസുകളുണ്ട്.
തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍പൂരം കാണുന്നതിനായി ബിനു ജോസും രണ്ട് സുഹൃത്തുക്കളും തിരുവുള്ളക്കാവ് അമ്പലത്തിന്റെ സമീപത്തുള്ള ലോഡ്ജില്‍ റൂം എടുത്തിരുന്നു. അവിടെ നിന്ന് ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയ സമയത്താണ് പ്രതികൾ ബിനുവിന് നേരെ അക്രമം നടത്തുന്നത്. പ്രതികള്‍ ബിനുവിനെ സമീപത്തുള്ള പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ശേഷം കൈയ്യിലെ സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയായായിരുന്നു.
പ്രതികളുടെ പേരില്‍ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി.സുരേഷ്, ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ്, എസ്.ടി.മാരായ പ്രദീപ്, സജിപാല്‍, ജയകൃഷ്ണന്‍. സൂരജ് വി. ദേവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണി, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.