ഏപ്രില്‍ 21ന് മുമ്പ് വീണയെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതകള്‍ ഏറെ; മുഖ്യമന്ത്രിയുടെ മകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തിരുവനന്തപുരത്ത് സജീവം; കൊച്ചി കോടതിയ്ക്ക് എസ് എഫ് ഐ ഒ കേസില്‍ മുന്‍പരിചയമില്ലാത്തത് ക്ലിഫ് ഹൗസിന് ആശ്വാസം; തഞ്ചാവൂരിലെ കുറി മായ്ക്കല്‍ വിനയാകുമോ?
കൊച്ചി: കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) സമര്‍പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകാന്‍ സാധ്യത. കുറ്റപത്രത്തിനു നമ്പറിട്ട ശേഷം എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകര്‍പ്പ് ഇ.ഡിക്കു കൈമാറുക. കുറ്റപത്രത്തിന്റെ പകര്‍പ്പു ലഭിക്കാന്‍ ഇ.ഡി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇഡിക്ക് കുറ്റപത്രം നല്‍കുന്നതിനെ എസ് എഫ് ഐ ഒ എതിര്‍ക്കില്ല. രണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികളാണ്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി നമ്പറിട്ടു ഫയലില്‍ സ്വീകരിച്ച ശേഷം ഇ.ഡിയുടെ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുമെന്നാണ് സൂചന.
കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്‌ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാന്‍ കഴിയും. അതായത് വീണാ വിജയന്റെ സ്വത്ത് കണ്ടു കെട്ടാനും സാധ്യത ഏറെയാണ്. നിലവിലുള്ള ഇഡി കേസിന് അനുബന്ധമായി അന്വേഷണം നടത്തണമോ പുതിയതായി ഇക്കണോമിക് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ കുറ്റപത്രം കിട്ടിയ ശേഷമേ ഇഡി തീരുമാനം എടുക്കൂ. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ തുടങ്ങി 13 പേരെ പ്രതി ചേര്‍ത്താണ് എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. ചെളിനീക്കവും അനുബന്ധ ഗതാഗതച്ചെലവുകളുമെന്ന വ്യാജകണക്കുണ്ടാക്കി 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുള്‍പ്പെടെയാണ് ശശിധരന്‍ കര്‍ത്തയെ പ്രതിചേര്‍ത്തത്. വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായും കുറ്റപത്രത്തിലുണ്ട്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് മുഖേനേയാണ് കുറ്റപത്രത്തിനായി അപേക്ഷ നല്‍കിയത്. ഒരുവര്‍ഷംമുന്‍പാണ് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇഡി സിഎംആര്‍എല്ലിന് നോട്ടീസ് നല്‍കിയതും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴിയെടുത്തതും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുതിയ കേസെടുക്കാതെ തന്നെ നടപടികള്‍ തുടരാന്‍ ഇഡിക്ക് കഴിയും. ഇതിനൊപ്പം സിഎംആര്‍എല്‍ കേസില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇസിഐആര്‍ റദ്ദാക്കി, കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമെന്ന നിലയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും ആലോചനകള്‍ സജീവമാണ്. വീണാ വിജയനെതിരായ തെളിവുകള്‍ വിലയിരുത്തിയാകും ഇതില്‍ തീരുമാനം എടുക്കുക. അതിനിടെ ഇഡി കേസെടുത്താല്‍ അറസ്‌റ്റൊഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ വീണ തുടങ്ങിയിട്ടുണ്ട്. തല്‍കാലം മാറി നില്‍ക്കും. അതിനിടെ വീണ എവിടെയുണ്ടെന്ന് നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒളിവില്‍ പോയാലും കണ്ടെത്താനാണ് ഇത്. വിദേശത്തേക്ക് പറന്നാലും നിരീക്ഷണം തുടരും.
കുറ്റപത്രം പരിശോധിച്ച ശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. സമയം കളയാതെ കുറ്റപത്രം കൈപ്പറ്റി തുടര്‍നടപടികള്‍ വേഗത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകും. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ പ്രതിസന്ധിയൊഴിഞ്ഞു.
എസ്എഫ്‌ഐഒ നടപടികളെ ഡല്‍ഹി ഹൈക്കോടതിയും തടയാത്ത സാഹചര്യത്തില്‍ വീണ വിജയന് തുടര്‍ന്നുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഈ മാസം 21ന് കേസ് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് തന്നെ വീണയ്‌ക്കെതിരെ നടപടി എടുക്കാനുള്ള സാധ്യതയാണ് ഇഡി തേടുന്നത്. ഇതിന് മുമ്പ് ഇഡിക്ക് കുറ്റപത്രം കിട്ടിയാല്‍ അത് പരിശോധിച്ച് വീണയുടെ അതിവേഗ അറസ്റ്റിന് പോലും ശ്രമിച്ചേക്കും. ഡല്‍ഹിയിലെ ഉന്നതരുടെ അനുമതി വാങ്ങിയാകും ഇത്തരം നടപടികളുണ്ടാവുക. മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പം വീണയും പോയിരുന്നു. അന്ന് തഞ്ചാവൂരില്‍ ക്ഷേത്ര ദര്‍ശനവും നടത്തി. ചില പൂജകളും ചെയ്തുവെന്നാണ് സൂചന. ക്ഷേത്രത്തിന് പുറത്ത് സെല്‍ഫി എടുക്കാനായി വീണ നെറ്റിയിലെ കുറി മാറ്റിയത് അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ കുറി മായ്ക്കല്‍ തിരിച്ചടിയാകുമോ എന്ന ചര്‍ച്ചയും സജീവമാണ്.