'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള്‍ വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന്‍ അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരം
വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് അഫാന്‍ എത്തിയത് വളരെ കൂളായെന്ന് നാട്ടുകാരന്‍
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിയുമ്പോള്‍, 75 ലക്ഷം രൂപയുടെ ബാധ്യതയുടെ പേരിലാണ് താന്‍ കൂട്ടക്കുരുതി നടത്തിയതെന്ന് പ്രതി അഫാന്റെ മൊഴി. 23 കാരന്‍ രണ്ട് മണിക്കൂറിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലേക്ക് സഞ്ചരിച്ചാണ് 5 പേരെ വെട്ടിക്കൊന്നത്. ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഇപ്പോള്‍ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഷ്വാലിറ്റിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് അറിയുന്നു.
ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ (88) വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്റെ( പിതൃസഹോദരന്‍) വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. ഒടുവില്‍ സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ അനിയനും കാമുകിയും തല്‍ക്ഷണം മരിച്ചു. 2 മണിക്കൂറിനുള്ളില്‍ 3 വീടുകളിലെത്തിയാണ് പ്രതി 5 പേരെ വെട്ടിക്കൊന്നത്.
കൊലയ്ക്ക് ശേഷം വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് അഫാന്‍ എത്തിയത് വളരെ കൂളായെന്ന് നാട്ടുകാരന്‍. ബൈക്കിലാണ് പ്രതി എത്തിയത്.
'ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു, ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്, ആള്‍ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന്‍ അഞ്ചുപേരെ കൊന്നെന്ന്', നാട്ടുകാരന്‍ പറഞ്ഞു. പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നതായി നാട്ടുകാര്‍ക്ക് വിവരമൊന്നുമറിയില്ല. അഫാന്‍ കുറെ നാള്‍ വിദേശത്തായിരുന്നു എന്നറിയാം. അമ്മ അര്‍ബുദ ബാധിതയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കൊലയ്ക്ക് ശേഷം സ്വന്തം വീട്ടിലെ ഗ്യാസ് തുറന്നുവിട്ട് തുണികളും മറ്റും കത്തിക്കാനും പ്രതി ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ വിഷം കഴിച്ചു. ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്യലിനിടെ തനിക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്നും പ്രതി വെളിപ്പെടുത്തി.
അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും പിന്നാലെ വൈകിട്ടോടെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. പെണ്‍സുഹൃത്തിനെയും പ്രതിയുടെ അമ്മയെയും സഹോദരനെയുമാണ് ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം.
അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്ന് മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.
സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ് ഭാര്യ ഷാഹിദ, എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചു. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പോലീസിനെ അറിയിച്ചു. മൂന്നും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.
താന്‍ ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്. ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.