'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി; സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലം'; നിതിന്‍ രാജ് സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്; ജാതിഅധിക്ഷേപം നേരിട്ടു എന്ന ആരോപണത്തില്‍ ഉറച്ച് കുടുംബവും; 'ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത്' എന്ന് നിലവിളിച്ച് ബന്ധുക്കള്‍

'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി

Update: 2026-04-12 04:01 GMT

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ(23) ഓഡിയോ സന്ദേശം പുറത്ത്. വിദ്യാര്‍ഥി സഹപാഠികള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. തന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു. അമ്മയെയും അമ്മയുടെ അസുഖത്തെയും അധ്യാപകന്‍ കളിയാക്കി. സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും നിതിന്‍ ഓഡിയോയില്‍ പറയുന്നു. നിതിനെ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ.റാം പുഴുത്ത പട്ടിയെന്ന് വിളിച്ചതായി നിതിന്‍ രാജിന്റെ സഹോദരി ഭര്‍ത്താവ് ആരോപിച്ചു.

നിതിന്‍ രാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുലര്‍ച്ചെയോടെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ നിതിനെ കണ്ടെത്തിയത്. കോളജിലെ അധ്യാപകര്‍ നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിച്ചിരുന്നെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്.

ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. കോളജിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. നിതിന്‍ രാജിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസിന് മുന്‍പില്‍ നേരത്തെ പരാതിയുണ്ടെന്ന കോളേജിന്റെ വാദം പോലീസ് നിഷേധിച്ചു. ഇതുവരെ ഒരു പരാതിയും വിദ്യാര്‍ത്ഥിയെ കുറിച്ച് ലഭിച്ചിട്ടില്ല എന്നാണ് ചക്കരക്കല്‍ പോലീസിന്റെ മറുപടി.

അതേസമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്യുവും ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പ്രതിഷേധത്തിനും സാധ്യതയുണ്ട്. കോളജിലെ 2 അധ്യാപകര്‍ ജാതി പറഞ്ഞ് മകനെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്ന് പിതാവ് പറഞ്ഞു.

നിറം പരാമര്‍ശിച്ചും അധിക്ഷേപിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകന്‍ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയത്.

നിതിന്‍രാജ് താമസിച്ച ഹോസ്റ്റല്‍ തടവറപോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. രണ്ടുമാസം മുമ്പ് പനിച്ച് കിടന്നപ്പോള്‍ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ സഹപാഠികളെ അകറ്റിനിര്‍ത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെന്നും നിതിന്‍രാജിന്റെ ബന്ധുക്കള്‍ പറയുന്നു.

പറഞ്ഞറിയിക്കാനാകാത്ത പീഡനങ്ങളാണ് കോളജ് അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍നിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി. അവനെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടായി. പരാതികള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ അവന്‍ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവനെ സമാധാനിപ്പിച്ച് പഠനം തുടരാന്‍ പ്രേരിപ്പിച്ചു. ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തതെന്ന് ആലോചിക്കുമ്പോള്‍ താങ്ങാനാവുന്നില്ലെന്ന് ബന്ധു പറയുന്നു. ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ തങ്ങളോട് കോളജിലെത്തിയപ്പോള്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എല്‍. രാജന്റെയും സി.ആര്‍. ലതയുടെയും മകനാണ് നിതിന്‍രാജ്. നിറം പരാമര്‍ശിച്ചും അധിക്ഷേപിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകന്‍ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

നിതിന്‍രാജ് ആശുപത്രി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ മുകളിലത്തെ നിലയിലേക്കു പോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നിതിന്‍രാജ് വെള്ളിയാഴ്ച 12.30നുള്ള ക്ലാസില്‍ കയറാതെ പുറത്തുനില്‍ക്കുന്നത് കണ്ടതായി കോളജ് അധികൃതര്‍ പറഞ്ഞു. കോളജിനുപുറത്ത് ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളും കേസുമുള്ളതായും കോളജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ വിനോദ് പറഞ്ഞു. പെയ്ന്റിങ് തൊഴിലാളിയായ വൈ.എല്‍.രാജന്റെയും സി.ആര്‍.ലതയുടെയും മകനാണ്. നിതിന്‍രാജിന്റെ ഹോസ്റ്റല്‍ മുറി പൊലീസ് പൂട്ടി.

Tags:    

Similar News