തടവില്‍ നിന്നും കൊടിസുനി ക്വട്ടേഷനെടുക്കും; തെളിവുകള്‍ നശിപ്പിക്കാന്‍ പണം വാങ്ങി കൂട്ടുനിന്നു; ഒരു മാസം വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷം; ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷവും എത്തി; ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന്‍ സിജിത്ത് വിളിച്ചു; . പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറി; കൈക്കൂലിയുടെ വിവരങ്ങള്‍ ശേഖരിച്ചു വിജിലന്‍സ്
തടവില്‍ നിന്നും കൊടിസുനി ക്വട്ടേഷനെടുക്കും; തെളിവുകള്‍ നശിപ്പിക്കാന്‍ പണം വാങ്ങി കൂട്ടുനിന്നു
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളിയായ ജയിലില്‍ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളില്‍ നിന്ന് ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി വിനോദ് കുമാര്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ വെളിപ്പെടുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന വിവരം. കൊടി സുനി അടക്കം ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളും വിജിലന്‍സ് കണ്ടെത്തി.
തടവില്‍ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്റെ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാര്‍ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും എത്തിയെന്നും കണ്ടെത്തി. സുനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഡിഐജി പങ്കാളിയായി എന്നാണ് പുറത്തുവരുന്ന വിവരം.
ടിപി കേസിലെ പ്രതികളില്‍ നിന്ന് വിനോദ് കുമാര്‍ വന്‍ തോതില്‍ പണം വാങ്ങി. കൊടി സുനിയെ നിരന്തരമായി ജയിലില്‍ സന്ദര്‍ശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടില്‍ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന്‍ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറിയത്.
കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിപ്പെട്ട റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി. ലഹരിക്കേസില്‍ ജയില്‍ ശിക്ഷ അനുവഭിക്കുന്നയാളില്‍ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന 35 ലക്ഷം രൂപയാണെന്ന് വിജിലന്‍സ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80000 രൂപ. പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിമരിച്ച ഒരു ഉദ്യോഗസ്ഥന്‍ വഴിയും പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും ഒരു ജയില്‍ സൂപ്രണ്ടിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. കൊടി സുനിക്ക് എം.കെ വിനോദ് കുമാറിന്റെ സംരക്ഷണം കിട്ടുന്നത് ഇത് ആദ്യമല്ല. ജയിലില്‍ കിടന്ന് കൊച്ചിയിലെ ഗുണ്ടാ സംഘത്തിന് സുനി ക്വട്ടേഷന്‍ നല്‍കിയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വിയ്യൂര്‍ ജയിലില്‍ നിന്നും സുനി വിളിച്ച ഫോണ്‍ പിടിച്ചെടുക്കാന്‍ അന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായിരുന്ന വിനോദ് കുമാറിനോട് ജയില്‍ മേധാവിയായിരുന്ന ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണ്‍ പിടിച്ചെടുന്നതിന് പകരം ഫോണ്‍ മുക്കി.
ഇതില്‍ വിനോദിനോട് ജയില്‍മേധാവി വിശദീകരണം ചോദിച്ചുവെങ്കിലും ഉന്നത സമര്‍ദ്ദം മൂലം തുടര്‍നടപടികള്‍ മരവിപ്പിച്ചു. ഫോണ്‍ പുറത്തുവന്നിരുന്നുവെങ്കിലും പല ഉന്നത ബന്ധങ്ങളും പുറത്തുപോകുമെന്നുള്ളതുകൊണ്ടാണ് ഭരണനേതൃത്വവുമായി ബന്ധമുള്ള വിനോദ് കുമാര്‍ തൊണ്ടി നശിപ്പിച്ചതെന്ന ആരോപണം അന്നേ ജയില്‍വകുപ്പിലുണ്ട്. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍.
എ.ഡി.ജി.പി കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി വിനോദ് കുമാര്‍. കേസെടുത്ത പശ്ചാത്തലത്തില്‍ നടപടിയുണ്ടാകും. സസ്‌പെന്‍ഷന്‍ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പൂജപ്പുര വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പരോളിന് കൈക്കൂലി വാങ്ങുന്നതായും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും വിനോദിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്.
ലഹരി കേസുകളിലടക്കം പ്രതികളായവര്‍ക്ക് പെട്ടെന്ന് പരോള്‍ കിട്ടാന്‍ ഇടപെടാമെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്. ഗൂഗിള്‍ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങാറുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസെടുത്തത്. മുമ്പും പല കേസുകളിലും വിനോദ് കുമാര്‍ ആരോപണവിധേയനായിട്ടുണ്ട്. രണ്ടുവട്ടം സസ്പെന്‍ഷനിലായി. സംസ്ഥാനത്തെ മുഴുവന്‍ ജയിലിന്റെയും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയില്‍ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചു.
തെക്കന്‍ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചു. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് വിനോദ് കുമാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍.
വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയര്‍ത്തിയ വിനോദ് കുമാറിനെ ജയില്‍ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയില്‍ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയില്‍ ആസ്ഥാനത്തുമാറ്റണമെന്ന് ജയില്‍ മേധാവിമാര്‍ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കി. വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് വിജിലന്‍സ് കേസില്‍ പ്രതിയാകുന്നത്.
