അറസ്റ്റിലായത് രാസലഹരി കേസില്‍; ബെംഗളൂരുവില്‍ വെച്ച് വിലങ്ങുമായി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു: 21കാരനെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി നെടുപുഴ പോലീസ്

രാസലഹരിക്കേസ്; 21കാരനെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി നെടുപുഴ പോലീസ്

Update: 2025-04-09 01:16 GMT

തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട രാസലഹരിക്കേസ് പ്രതിയെ ഒമ്പത് ദിവസം മൂന്ന് സംസ്ഥാനങ്ങളിലൂടെ പിന്തുടര്‍ന്ന് പിടികൂടി നെടുപുഴ പോലീസ്. ബെംഗളൂരുവില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മനക്കൊടി ചെറുവത്തൂര്‍ ആല്‍വിനാണ് (21) അറസറ്റിലായത്. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട ശേഷം ആല്‍വിന്‍ വിളിച്ചതനുസരിച്ചു മനക്കൊടിയില്‍ നിന്നു ബെംഗളൂരു വരെ കാറിലും ബൈക്കിലുമായെത്തിയ സഹോദരനും ബന്ധുവും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തി കേരളത്തിലെത്തിച്ചത്. എന്നാല്‍ കേരളാ പോലിസിന്റെ ജാഗ്രതയില്‍ ആല്‍വിന്‍ കുടുങ്ങുക ആയിരുന്നു.

പൊലീസ് പിടിക്കുമെന്നു കണ്ടു പൊന്നാനിയിലേക്കു കടന്ന ആല്‍വിന്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്. 70 ഗ്രാം രാസലഹരിയും നാലു കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആല്‍വിനും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കളും പിടിക്കപ്പെട്ടത്. മാര്‍ച്ച് 29ന് ആല്‍വിനെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആല്‍വിനുമായി രാത്രി തങ്ങിയത്. കാലില്‍ വിലങ്ങണിയിച്ചു കട്ടിലിനോടു ബന്ധിച്ചിരുന്നു. 11 മണിയോടെ പൊലീസുകാര്‍ ഉറക്കമായെന്നുറപ്പിച്ച ശേഷം ആല്‍വിന്‍ കട്ടിലിന്റെ കാല്‍ ശബ്ദമുണ്ടാക്കാതെ ഉയര്‍ത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാംനിലയില്‍ നിന്നു പൈപ്പ് വഴി ഊര്‍ന്നിറങ്ങി രക്ഷപ്പെടുക ആയിരുന്നു.

പോലിസിന്റെ കണ്ണില്‍പ്പെടാതെ സമീപത്തെ കോളനിയില്‍ ഒന്നരമണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കെആര്‍ പുരത്തെത്തി. അപകടത്തില്‍പ്പെട്ടതാണെന്നും വീട്ടിലറിയിക്കാന്‍ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു വിവരം പറഞ്ഞു. സഹോദരന്‍ ആഞ്ജലോയും ബന്ധു സാവിയോയും ചേര്‍ന്ന് ഉടന്‍ ബൈക്കിലും കാറിലുമായി ബെംഗളൂരുവിലേക്കു തിരിച്ചു.

സാവിയോയുടെ സഹോദരന്‍ ഗോഡ്വിന്‍ ബെംഗളൂരുവിലുണ്ടായിരുന്നതിനാല്‍ ഇയാള്‍ വശം ആല്‍വിനു ചെലവിനു പണം എത്തിച്ചു. ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് ആല്‍വിനെ തമിഴ്‌നാട് റജിസ്‌ട്രേഷന്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ അതിവേഗം കേരളത്തിലെത്തിച്ചത്. മുറ്റിച്ചൂര്‍, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പൊന്നാനിയിലെ രഹസ്യകേന്ദ്രത്തിലേക്കു മാറുമ്പോഴാണു പിടിക്കപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂര്‍ പൊലീസാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ഹൊസൂര്‍ പൊലീസിനു കൈമാറും.

Tags:    

Similar News