ഇഷ്ടമല്ലെന്ന് പറഞ്ഞതും രണ്ടുംകല്പിച്ചെത്തി; പിന്നാലെ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി കടന്നുപിടിച്ചു; പ്രതി ഇനി ഒന്നരവർഷം അകത്ത് കിടക്കണം
കായംകുളം: തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് ഒന്നരവർഷം തടവുശിക്ഷ വിധിച്ചു. ഓച്ചിറ വില്ലേജ് പായിക്കുഴി മുറിയിൽ തോണ്ടുകണ്ടത്തിൽ വീട്ടിൽ ഇൻസാഫിനെയാണ് (33) ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്.
പരുമലയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്ന പ്രതി, അന്ന് വിദ്യാർത്ഥിനിയായിരുന്ന യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രതി പെരുമാറുകയായിരുന്നു. മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.