ഷാപ്പിലിരുന്ന് വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപനം; ജീവനക്കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; നെഞ്ചിൽ ചവിട്ടേറ്റ പാടുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കള്ള് ഷാപ്പ് ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ വിദേശമദ്യം കഴിക്കാൻ അനുവദിച്ചില്ലെന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഷാഹുൽ ഹമീദ് (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊഴിഞ്ഞാമ്പാറയിലെ വിദേശമദ്യ വിൽപ്പനശാലയ്ക്ക് സമീപത്തുള്ള കള്ള് ഷാപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നു രമേഷ്. ഷാഹുൽ ഹമീദ് വിദേശമദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാൻ ശ്രമിച്ചപ്പോൾ രമേഷ് അത് തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഷാഹുൽ ഹമീദ് അവിടെ നിന്നു പോയിരുന്നു.
രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞുനിർത്തി മർദിച്ചതായാണ് വിവരം. മർദനമേറ്റ് റോഡരികിൽ വീണുകിടന്ന രമേഷിനെ പ്രദേശവാസികളാണ് കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. രമേഷിന്റെ നെഞ്ചിൽ ചവിട്ടിയതിനെ തുടർന്നാണ് രക്തസ്രാവം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിലെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.