അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ കേസ്; സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി വിജിലൻസ്; പ്രതിയുടെ ഫോൺ വിശദാംശങ്ങളും പരിശോധിക്കും
കോട്ടയം: പുനർനിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ട്റേറ്റിലെ ഫയൽ നീക്കുന്നതിന് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകന്റെ അറസ്റ്റിന് പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ട. പ്രധാനാധ്യാപകനെ കോട്ടയം വിജിലൻസ് അറസ്‌റ്റ് ചെയ്തത്. കോഴിക്കോട് വടകര കിഴൽ വസുധ വീട്ടിൽ കെ.പി.വിജയനെയാണ് (65) കൊച്ചി മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോ സ്റ്റേഷനു സമീപത്തുനിന്നു ഡിവൈഎസ്‌പി രവികുമാർ അറസ്‌റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ ഫോൺ രേഖകൾ പരിശോധനക്ക് അയച്ചു.
ഇയാൾ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണെന്നു വിജിലൻസ് പറഞ്ഞു. കേസിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിട്ടുണ്ട്. തീക്കോയിയിലെ ഒരു എയ്‌ഡഡ് സ്‌കൂളിലെ 3 അധ്യാപകരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട ഫയലുകളാണു ഡയറക്ടറേറ്റിൽ ഉണ്ടായിരുന്നത്. ഫയൽ നീക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഏജന്റ്റ് വിജയൻ വഴി 1.5 ലക്ഷം രൂപ അധ്യാപകരോട് ആവശ്യപ്പെട്ടു.
നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ധാരണ. കെഎസ്ടിയെ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം വിജിലൻസിനു പരാതി നൽകി. തുടർന്ന് വിജിലൻസ് നിർദേശപ്രകാരം മറൈൻ ഡ്രൈവിലെത്തിയ പരാതിക്കാരൻ പണം കൈമാറുന്നതിനിടെ വിജയനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. മുൻ ഹെഡ്മാസ്റ്റർ ആയ വിജയൻ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സെക്രട്ടറിയേറ്റിൽ നിന്നും പരാതിക്കാരായ അധ്യാപകരുടെ ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാൾക്ക് കിട്ടിയതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നാണ് വിജിലൻസ് നിഗമനം. വിവര ശേഖരണത്തിനായി വിജയനെ കൂടുതൽ ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതിയെ കസ്സ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോൺ വിശദാംശങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് കേസിലെ രണ്ടാം പ്രതി.