പത്തനംതിട്ട തണ്ണിത്തോട്ടില്‍ വന്‍ തീ പിടുത്തം: രണ്ടു കടകള്‍ കത്തി നശിച്ചു; കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട്; എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാതെ കാത്ത് അഗ്‌നിരക്ഷാ സേന

പത്തനംതിട്ട തണ്ണിത്തോട്ടില്‍ വന്‍ തീ പിടുത്തം: രണ്ടു കടകള്‍ കത്തി നശിച്ചു

Update: 2025-06-20 05:33 GMT

പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടില്‍ രണ്ടു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശം തീപടര്‍ന്ന് ഉരുകി. ഇന്ന് പുലര്‍ച്ചെ മൂന്നിന് തണ്ണിത്തോട് ജങ്ഷനിലെ ജോമാര്‍ട്ട് ബില്‍ഡിങ്സിലാണ് തീ പിടുത്തം ഉണ്ടായത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് ജെ ഫാന്‍സി സ്റ്റോര്‍, ഒലിവ് ബേക്കറി എന്നിവ കത്തി നശിച്ചു. കെട്ടിടത്തിന് മുന്നില്‍ കിടന്ന മാരുതി ഓള്‍ട്ടോ കാറിനും തീ കാരണം കേടുപാടുണ്ടായി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണച്ചു. മറ്റ് കടകളിലേക്ക് പടരാതെ തടയുകയും ചെയ്തു.

തോമസ് ജോണ്‍ എന്നയാളുടേതാണ് ക്ടെിടം. അദ്ദേഹത്തിന്റെ മകന്‍ ചരുവില്‍ വീട്ടില്‍ വീട്ടില്‍ എം.ടി ജോണിന്റെയാണ് ഫാന്‍സി സ്റ്റോര്‍. പാടുവയില്‍ വീ്ടില്‍ പി.എ. ജേക്കബിന്റേതാണ് ഒലിവ് ബേക്കറി. കുഴിമണ്ണില്‍ വീട്ടില്‍ ശ്രീരാജിന്റേതാണ് തീ പടര്‍ന്നു പിടിച്ച മാരുതി ഓള്‍ട്ടോ കാര്‍. ഫാന്‍സി സെന്ററിനുളളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. അഗ്‌നിബാധയുടെ ഉറവിടം വ്യക്തമല്ല. ബേക്കറിക്കുള്ളില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍ ഉണ്ടായിരുന്നു. ഇത് ചൂടുപിടിച്ച് പൊട്ടിത്തെറിക്കാതെ അഗ്‌നിശമന സേന തടഞ്ഞു. വെള്ളം പമ്പ് ചെയ്ത് സിലിണ്ടറുകള്‍ തണുപ്പിക്കുകയായിരുന്നു.

പത്തനംതിട്ട അസി. സ്റ്റേഷന്‍ ഓഫീസര്‍ എ. സാബു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. പ്രദീപ്, കോന്നിയില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സഞ്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Tags:    

Similar News