ട്രേഡിങിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്‌ദാനത്തിൽ വീണ വ്യവസായിക്ക് നഷ്ടമായത് ഒരു കോടിയിലേറെ; അന്വേഷിച്ചെത്തിയ പോലീസിനെ ആക്രമിച്ചു; മഞ്ചേരിക്കാരൻ സുഫൈലിനെ പിടികൂടിയത് സാഹസികമായി
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ വ്യവസായിയിൽ നിന്ന് 1.84 കോടി രൂപ തട്ടിയ കേസിൽ പ്രതിയെ പിടികൂടിയത് സാഹസികമായി. മലപ്പുറം മഞ്ചേരി പുതിയകുളം സുഫൈൽ മുക്താർ (30) ആണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട മലയാളിയായ അബ്ദുൽ ഷുക്കൂർ വധക്കേസിലെ പ്രതികൂടിയാണ് ഇയാൾ.
ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്ന് പലതവണകളായാണ് മുക്താർ പണം കൈക്കലാക്കിയത്. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച ഈ തുക എടിഎമ്മിലൂടെയും ചെക്കിലൂടെയും പ്രതി സ്വന്തമാക്കിയതായി സൈബർ പൊലീസ് കണ്ടെത്തി. ഇയാൾ നാട്ടിൽ നിന്ന് വിവിധ അക്കൗണ്ടുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ വിദേശരാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നതായും, ലഭിക്കുന്ന തുക ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയെ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്യാനെത്തിയ സൈബർ പൊലീസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായാണ് മുക്താറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.