വടുതലയിൽ‌ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു; ഭാര്യ ആശുപത്രിയിൽ

Update: 2025-07-20 14:46 GMT

കൊച്ചി: വടുതലയിൽ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ​ദമ്പതികളിൽ ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (ക്രിസ്‌റ്റി 52) ആണ് മരിച്ചത്. 15 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ മേരി (46) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ചികിത്സയിൽ തുടരുകയാണ്. ദമ്പതികളെ തീകൊളുത്തിയശേഷം അയൽവാസി വില്യം പാട്രിക്‌ ജീവനൊടുക്കിയിരുന്നു. ആക്രമണത്തിൽ ക്രിസ്റ്റഫറിന് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

എറണാകുളം ലൂർദ്‌ ആശുപത്രിക്കുസമീപം ഗോൾഡ്‌ സ്‌ട്രീറ്റിൽ വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ദമ്പതികൾ പള്ളിയിൽ പോയി മടങ്ങിവരുമ്പോൾ വഴിയിലായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ ഇരുവരും വരുന്നത് കാത്തുനിന്നാണ് വില്യം അക്രമം നടത്തിയത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ക്രിസ്റ്റഫറിന്റെ ദേഹത്ത് കഴുത്തിനും അരഭാഗത്തിനും ഇടയിലായാണ് കൂടുതല്‍ പെട്രോള്‍ വീണത്. അവിടെ തീ പടര്‍ന്നതോടെയാണ് ക്രിസ്റ്റഫറിന് ഗുരുതരമായി പൊള്ളലേറ്റത്. സ്‌കൂട്ടറില്‍ ക്രിസ്റ്റഫറിന് പിന്നിലായി ഇരുന്നിരുന്ന മേരിയുടെ ശരീരത്തില്‍ അധികം പെട്രോള്‍ വീണിരുന്നില്ല.

മേരിയുടെ വസ്ത്രത്തില്‍ പടര്‍ന്ന തീ അയല്‍വാസിയായ ജൂഡ്‌സണിന്റെ വീട്ടുകാര്‍ വെള്ളം ഒഴിച്ച് കെടുത്തി. പക്ഷേ അപ്പോഴേക്കും തീ നന്നായി പടര്‍ന്ന ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു. ബഹളം കേട്ട്‌ ആളുകൾ ഓടിക്കൂടിയതോടെ വില്യം രക്ഷപ്പെട്ടു. നാട്ടുകാർ നോർത്ത്‌ പോലീസിൽ വിവരമറിയിച്ചു. പോലീസ്‌ എത്തുമ്പോഴേക്കും ഇയാൾ ഓടി വീടിനകത്ത്‌ കയറി. പിന്നീട്‌ നോക്കുമ്പോഴാണ്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. അവിവാഹിതനായ വില്യം, ദമ്പതികളുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന്‌ നാട്ടുകാർ പറയുന്നു.

ക്രിസ്‌റ്റഫറിന്റെ വീട്ടിലേയ്‌ക്ക്‌ ഇയാൾ മാലിന്യവും മനുഷ്യവിസർജ്യവും എറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകിയിരുന്നു. ക്രിസ്‌റ്റഫർ വീട്ടിൽ സിസിടിവി ക്യാമറയും സ്ഥാപിച്ചു. ഇതേച്ചൊല്ലി വില്യം ഇവരുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു. ഇതില്‍ പലപ്പോഴും വില്യംസിന്റെ ഒളിഞ്ഞു നോട്ടം പിടിച്ചു. വീടിന് തൊട്ടടുത്തുള്ള ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ പെരുന്നാളിനുപോയതായിരുന്നു ക്രിസ്റ്റഫറും മേരിയും. രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങവേ ഇടവഴിയില്‍ കാത്തുനിന്ന വില്യം ആക്രമിക്കുകയായിരുന്നു.

Tags:    

Similar News