സെഷന്‍സ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും കയ്യൊഴിഞ്ഞു; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജ് രണ്ടുമണിക്ക് ഹാജരാകണമെന്ന് ഈരാറ്റുപേട്ട പൊലീസ്; പൂഞ്ഞാറിലെ മുന്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യാന്‍ നീക്കം

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

Update: 2025-02-22 06:27 GMT

ഈരാറ്റുപേട്ട: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെയാണ് കുരുക്ക് മുറുകിയത്. പൂഞ്ഞാര്‍ മുന്‍ എം എല്‍ എ രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്.

ഹൈക്കോടതിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നേരത്തെ കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നുവെന്നും ഇതു ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്‌ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ്പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. പി സിയുടെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്

.

മുസ്ലീം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂര്‍വമല്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞതായും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഹര്‍ജിക്കാരനെന്ന് കോടതി വിമര്‍ശിച്ചു.

40 വര്‍ഷം എം.എല്‍.എയായിരുന്ന ജോര്‍ജ് സാധാരണക്കാരനല്ല. മുമ്പ് ജാമ്യം നല്‍കിയ ഉത്തരവില്‍ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും ചാനല്‍ ചര്‍ച്ചയിലാണ് അബദ്ധം സംഭവിച്ചതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ചാനല്‍ ചര്‍ച്ചകള്‍ ലക്ഷങ്ങളാണ് കാണുന്നതെന്ന് കോടതി പ്രതികരിച്ചപ്പോള്‍ ലക്ഷങ്ങള്‍ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നല്‍കി.

ജോര്‍ജിന്റേത് വിദ്വേഷപരാമര്‍ശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. മുമ്പ് നാലുതവണ സമാന അധിക്ഷേപ പരാമര്‍ശത്തിന്റെ പരില്‍ എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ വിശദാംശങ്ങളും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വായിച്ചു. മുമ്പ് നടത്തിയ പരാമര്‍ശത്തിന് ഒരുദിവസം ജയിലില്‍ കഴിഞ്ഞതാണെന്നും ഹരജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

മുസ്ലീങ്ങളല്ലാം തീവ്രവാദികളാണെന്നും എല്ലാ മുസ്ലീങ്ങളും പാകിസ്ഥനിലേക്ക് പോകണമെന്നുമുള്ള പരാമര്‍ശം സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകളുടെ ലംഘനം നിസ്സാരമായി കാണാനാവില്ലെന്നും ഹര്‍ജിക്കാരന്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News