പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം

Update: 2025-03-29 14:16 GMT

കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. നാദാപുരം കടമേരി ആര്‍എസി എച്ച്എസ്എസിലാണ് സംഭവം. ഇന്‍വിജിലേറ്ററിന്റെയും പ്രിന്‍സിപ്പാളിന്റെയും ഇടപെടലാണ് ആള്‍മാറാട്ടത്തിന് തടയിട്ടത്.

ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിക്ക് പകരമായി ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കും.

Similar News