കിഴക്കമ്പലത്ത് 126 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍; അറസ്റ്റിലായവരില്‍ മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയെന്നും പോലീസ്

കിഴക്കമ്പലത്ത് 126 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Update: 2025-05-03 03:32 GMT

കിഴക്കമ്പലം: വാഴക്കുളം ചെമ്പറക്കിയില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.

അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തി തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്. 10 പെട്ടികളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. അസമില്‍നിന്ന് ഒരു പെട്ടിക്ക് 30,000 രൂപ നിരക്കില്‍ വാങ്ങുന്ന ഹെറോയിന്‍ ഇവിടെ 70,000 രൂപ നിരക്കിലായിരുന്നു വില്‍പ്പന. ഷുക്കൂര്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നു പോലീസ് പറഞ്ഞു. ഇയാള്‍ മ്യാന്‍മാറില്‍നിന്ന് നാഗാലാന്‍ഡ് വഴിയാണ് ഹെറോയിന്‍ എത്തിക്കുന്നത്. ഷുക്കൂര്‍ നേരത്തേ മയക്കുമരുന്ന് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. സദ്ദാം ഹുസൈനും സാബിര്‍ ഹുസൈനും സഹോദരങ്ങളാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന.

പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യ, ഇന്‍സ്പെക്ടര്‍ പി.ജെ. കുര്യാക്കോസ്, സബ് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍, എഎസ്‌ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ വര്‍ഗീസ് ടി. വേണാട്ട്, ടി.എ. അഫ്സല്‍, ബെന്നി ഐസക്, മാഹിന്‍ ഷാ, കെ.എസ്. അനൂപ്, കെ.ആര്‍. രാഹുല്‍, സിപിഒമാരായ കെ.ആര്‍. വിപിന്‍, ജോസ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News