'അടുത്ത പൂരത്തിന് കാണാം'; ഉപചാരം ചൊല്ലിപ്പിരിഞ്ഞ് ഭഗവതിമാര്‍; തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി; അടുത്ത പൂരം ഏപ്രില്‍ 26ന്

തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി; അടുത്ത പൂരം ഏപ്രില്‍ 26ന്

Update: 2025-05-07 16:28 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂര്‍ നീണ്ട് നിന്ന ചടങ്ങുകള്‍ക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രില്‍ 26നാണ് തൃശ്ശൂര്‍ പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകള്‍ക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.

വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പന്മാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വര്‍ഷത്തെ പൂരാഘോഷത്തിന് കൊടിയിറങ്ങിയത്.

ഇന്ന് രാവിലെ എട്ടര മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നായ്ക്കനാലില്‍ നിന്നും തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളത്ത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. മേളം പൂര്‍ത്തിയാക്കി ശ്രീ മൂലസ്ഥാനത്ത് ഇരു ഭഗവതിമാകും ഉപചാരം ചൊല്ലി നിലപാട് തറയിലെത്തി ശംഖു വിളിച്ച് പൂരത്തിന് സമാപ്തിയായി. തുടര്‍ന്ന് പകല്‍ വെടിക്കെട്ട് നടന്നു.

Similar News