'ഹാ എത്ര മനുഷ്യ സ്‌നേഹം തുളുമ്പുന്ന കവിത'! എം.സ്വരാജ് ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാര്‍ട്ടിയിലെ ഭീകരവാദികള്‍ക്കും പറഞ്ഞുകൊടുക്കണം'; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എം.സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-05-07 17:03 GMT

പാലക്കാട്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സി.പി.എം നേതാവ് എം.സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.

സ്വന്തം മുറ്റത്ത് മിസൈല്‍ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധം അതിര്‍ത്തിയിലെ പൂരമാണെന്ന് പറഞ്ഞ സ്വരാജിന്റെ കുറിപ്പിനെ 'ഹാ എത്ര മനുഷ്യ സ്‌നേഹം തുളുമ്പുന്ന കവിത' എന്നാണ് രാഹുല്‍ പരിഹസിച്ചത്.

ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോള്‍ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകന്‍ ആകുന്ന എം.സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാര്‍ട്ടിയിലെ ഭീകരവാദികള്‍ക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാന്‍ സഹായിക്കുമെന്നും മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തില്‍ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധിസ്ഥൂപം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെകട്ടറി സനീഷ് പി.ആറിന്റെ വീട് അക്രമിക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിര്‍ത്താന്‍ അവരോട് പറയൂവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ശ്രീ എം സ്വരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ടിരുന്നു.

അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തെ പറ്റിയും അതില്‍ ഉണ്ടാകുന്ന രക്ത ചൊരിച്ചിലിനെ പറ്റിയും ഒക്കെയുള്ള 'വേദനയാണ്' ആ തികഞ്ഞ 'മനുഷ്യ സ്‌നേഹിയില്‍' നിന്ന് ഉണ്ടാകുന്നത്.

''സ്വന്തം മുറ്റത്ത് മിസൈല്‍ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധം അതിര്‍ത്തിയിലെ പൂരമാണ്''. ഹാ എത്ര മനുഷ്യ സ്‌നേഹം തുളുമ്പുന്ന കവിത.

അല്ലയോ മനുഷ്യസ്‌നേഹി, അതിര്‍ക്കപ്പുറത്ത് പോകും മുന്‍പ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് ഒന്ന് പോകണം. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തില്‍ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധിസ്ഥൂപം തകര്‍ക്കുകയും, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് RR ന്റെ വീട് അക്രമിക്കുകയും ചെയ്തു. പാകിസ്ഥാനില്‍ ഇന്ത്യയുടെ മിസൈലാക്രമണത്തില്‍ പൊളിഞ്ഞ വീടുകളെ പറ്റി ആശങ്കപ്പെടുന്ന മനുഷ്യസ്‌നേഹി, സനീഷിന്റെ വീട് അക്രമിച്ചപ്പോള്‍ ചുടുകട്ട വന്ന് പതിച്ചത് അവന്റെ നാലു വയസുകാരി മകളുടെ തൊട്ടടുത്താണ്.

ഇന്ത്യ അതിര്‍ത്തിയിലെ മനുഷ്യരെ സുരക്ഷിതമാക്കുവാന്‍ ശ്രമിക്കുന്ന അതേ ദിവസം, എന്തിനേറെ പറയുന്നു കണ്ണൂരില്‍ പോലും പൗരനെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകളുടെ ഭാഗമായ മോക്ക് ഡ്രില്‍ നടത്തുന്ന അതേ സമയം തന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിലെ തീവ്രവാദികള്‍ കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിജില്‍ മോഹനെയും സംസ്ഥാന ഭാരവാഹികള്‍ റഷീദും, രാഹുല്‍ വെച്ചിയോട്ടും മുഹ്‌സിനും അടക്കമുള്ളവരെ തടഞ്ഞ് വെച്ച് അക്രമം അഴിച്ച് വിട്ടത്.

Similar News