ഇന്നു വിരമിക്കാനിരിക്കെ കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 57 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരം: ഓഫിസിലും വീടുകളിലും ഒരേ സമയം നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ സ്വത്തുക്കള്‍ കണ്ടെത്തി

കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Update: 2025-05-31 00:25 GMT

കോഴിക്കോട്: ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.എസ്.ദിലീപിന്റെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്. ഓഫിസിലും ഇദ്ദേഹത്തിന്റെ വീടുകളിലും ഒരേ സമയം നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി. വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.

ദിലീപ് തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ജോലി നോക്കിയിരുന്ന കാലയളവില്‍ 56,90,115 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2013 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് വന്‍ അഴിമതി നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചക്കോരത്തുകുളത്തെ ദീലീപിന്റെ ഫ്‌ലാറ്റില്‍ നിന്ന് 4,63,920 രൂപയും 27 പവന്‍ സ്വര്‍ണവും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു. വയനാട് നെന്മേനിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് 1,60,000 രൂപയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 40 രേഖകളും പിടിച്ചെടുത്തു. ഇതില്‍ 17 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ വിവരങ്ങളും ഉള്‍പ്പെടും.

കോര്‍പറേഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും ദീലീപിന്റെ 3 വീടുകളിലും ഒരേ സമയം പരിശോധന നടത്തി. ദിലീപിന്റെ നെന്മേനിയില്‍ തന്നെയുള്ള ഹോം സ്റ്റേയിലും പരിശോധന നടക്കുകയാണ്. വര്‍ഷങ്ങളിലായി അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കിയതടക്കം കോര്‍പറേഷനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ ഏഴു പരാതികള്‍ വിജിലന്‍സ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെതിരെ തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News