സഹ അധ്യാപകനോട് ദേഷ്യം; അധ്യാപകന്റെ പേര് ചേര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ച് അധ്യാപിക; പോക്‌സോ കേസ് എടുത്തിട്ടും അധ്യാപികയെ സംരക്ഷിച്ച് പോലിസ്: നീതി തേടി പതിനാറുകാരി

വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത: അധ്യാപികയെ സംരക്ഷിച്ച് പൊലീസ്

Update: 2025-06-12 00:48 GMT

തിരുവനന്തപുരം: സഹ അധ്യാപകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അധ്യാപകന്റെ പേര് ചേര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പൊലീസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നടപടിയെടുക്കാന്‍ കിളിമാനൂര്‍ പൊലീസ് തയാറാകാത്തത്. നാണക്കേട് കൊണ്ട് വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും നുണ പ്രചരണം നടത്തിയ അധ്യാപിക ഇപ്പോഴും സുഖമായി വിലസുകയാണ്.

ചന്ദ്രലേഖയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന അധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കി ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയില്‍ വിദ്യാര്‍ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് അധ്യാപിക ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവം സ്‌കൂളിലും നാട്ടിലും പാട്ടായതോടെ പെണ്‍കുട്ടിക്ക് പുറത്തിറങ്ങി നടക്കാനാവത്ത അവസ്ഥയായി.

അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്‌പെന്‍ഡ് ചെയ്തു. അതേദിവസം ഇവര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

Tags:    

Similar News