റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറില്‍ ഒഴുക്കില്‍പ്പെട്ടു; ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചു നിന്നത് തുണയായി; 18കാരനെ കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന

അരവിപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് രക്ഷപ്പെട്ടു

Update: 2025-06-15 07:42 GMT

നെയ്യാറ്റിന്‍കര: സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറിലെ കുത്തൊഴുക്കില്‍പ്പെട്ടു. ആറിലേക്കു ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചുകിടന്ന യുവാവിനെ അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചു. ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്.

വഴിമുക്ക് സ്വദേശി ഷഹബാസ്(18) ആണ് അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്തെ കടവില്‍വെച്ച് നെയ്യാറില്‍ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഹബാസ് അരുവിപ്പുറത്തെത്തിയത്. കനത്ത മഴയും ഡാം തുറന്നുവിട്ടിരിക്കുന്നതും കാരണം ആറ്റില്‍ കുത്തൊഴുക്കുണ്ടായിരുന്നു.

റീലുകള്‍ ചിത്രീകരിക്കുന്നതിനിടെ ഷഹബാസ് കാല്‍വഴുതി ആറ്റില്‍ വീഴുകയും കുത്തൊഴുക്കില്‍പ്പെടുകയുമായിരുന്നു. ആറിലേക്കു ചാഞ്ഞുകിടന്ന മരക്കൊമ്പില്‍ പിടിത്തംകിട്ടിയതിനാല്‍ ഷഹബാസ് ഒഴുകിപ്പോയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി കരയില്‍നിന്ന് വടം വലിച്ചുകെട്ടിയ ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശീതള്‍ നെയ്യാറിലിറങ്ങി സാഹസികമായി ഷഹബാസിന് റെസ്‌ക്യൂ ട്യൂബും വടവും നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ധനേഷ്, രമേഷ് കുമാര്‍, രജിത് കുമാര്‍, പ്രശോഭ്, നിഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Similar News