അയല്‍വാസി കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റു; താമരക്കുളത്ത് കര്‍ഷകന് ദാരുണാന്ത്യം

കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റു; താമരക്കുളത്ത് കര്‍ഷകന് ദാരുണാന്ത്യം

Update: 2025-06-17 01:16 GMT

ആലപ്പുഴ: കാട്ടുപന്നിയെ കൊല്ലാന്‍ അയല്‍വാസി കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കേമുറി പ്രസന്നഭവനത്തില്‍ ശിവന്‍കുട്ടി കെ. പിള്ള (63) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെ കൊടുവര പാടത്താണു സംഭവം. ഇരുമ്പുകമ്പി ഉപയോഗിച്ച് അനധികൃതമായി വൈദ്യുതിവേലി കെട്ടിയ അയല്‍വാസി ചരുവിളയില്‍ ജോണ്‍സണെ (സജി-61) നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഏഴുമണിയോടെ ശിവന്‍കുട്ടി, പുരയിടത്തില്‍ തേങ്ങയിടാന്‍ പോയതാണ്. ജോണ്‍സന്റെ കൃഷിസ്ഥലം കടന്നുവേണം അവിടേക്കു പോകാന്‍. അവിടെനിന്ന് തേങ്ങനിറച്ച ചാക്കുമായി മടങ്ങുമ്പോഴാണ് ഷോക്കേറ്റത്. പോത്തിനെ കെട്ടാന്‍പോയ അയല്‍വാസി ശോഭയാണ് ശിവന്‍കുട്ടി വീണുകിടക്കുന്നതു കണ്ടത്. കാലുകള്‍ ഷോക്കേറ്റ് പൊള്ളിയ നിലയിലായിരുന്നു.

ശോഭ വിളിച്ചതനുസരിച്ച് അവരുടെ മകന്‍ അതുലും ശരണ്യയും ജോണ്‍സണും ഉടന്‍ സ്ഥലെത്തെത്തി. അതിനുമുന്‍പ്, ജോണ്‍സണ്‍ വേലിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ മറ്റാര്‍ക്കും ഷോക്കേറ്റില്ല. ശിവന്‍കുട്ടിയെ ഉടന്‍ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഒന്‍പതുമണിയോടെ പാടത്തേക്കു ചെല്ലണമെന്ന് മകള്‍ ശരണ്യയോട് ശിവന്‍കുട്ടി പറഞ്ഞിരുന്നു. എട്ടേമുക്കാലോടെ ശരണ്യ പാടത്തിനടുത്തേക്കു പോയെങ്കിലും അച്ഛനെ കണ്ടില്ല. തുടര്‍ന്ന് അന്വേഷണം നടക്കവെയാണ് മരിച്ചു കിടക്കുന്നതായി അറിയുന്നത്. ശിവന്‍കുട്ടിയും ജോണ്‍സണും മറ്റു കര്‍ഷകരും കൊടുവര പാടത്ത് മരച്ചീനി, കാച്ചില്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കര്‍ഷകര്‍ കമ്പിവേലി കെട്ടി. ശിവന്‍കുട്ടിയും വേലി കെട്ടിയിട്ടുണ്ട്. എന്നാല്‍, ജോണ്‍സണ്‍ വൈദ്യുതകമ്പിവേലിയാണ് സ്ഥാപിച്ചത്.

Tags:    

Similar News