യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ ഇതെന്റെ ഗര്‍ഭമല്ലെന്ന് പറഞ്ഞൊഴിഞ്ഞു; പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്

പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്

Update: 2025-06-24 15:25 GMT

അടൂര്‍: അഞ്ചുമാസമായി അടുപ്പത്തിലായിരുന്ന ഇരുപത്തൊന്നുകാരിയെ, വിവാഹവാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവരം അറിഞ്ഞപ്പോള്‍ തള്ളിപ്പറയുകയും വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്ത യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില്‍ വീട്ടില്‍ സുഭാഷ് ( 24) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ, ഇയാളുടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവദിവസം ഈവര്‍ഷം ഏപ്രില്‍ 10 ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വൈകിട്ട് ആറിന് വീട്ടില്‍ ആരും ഇല്ലാത്ത സമയമായിരുന്നു ബലാത്സംഗം ചെയ്തത്.

കിണറിന്റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ബന്ധു മുഖാന്തരമാണ് ഇരുവരും ഈ ജനുവരിയില്‍ പരിചയപ്പെടുന്നതും സ്നേഹബന്ധത്തിലാവുന്നതും. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നും വാങ്ങിയ സുഭാഷ് പിന്നീട് വിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. പിന്നീട് അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍വച്ച് ഇരുവരും കണ്ട് സംസാരിക്കുക പതിവായിരുന്നു. ഒരു തവണ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, മേയില്‍ മാസമുറ ആവാത്തതിനാല്‍ സംശയം തോന്നി മെഡിക്കല്‍ ഷോപ്പില്‍ പോയി കിറ്റ് വാങ്ങി പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിവരം സുഭാഷിനെ അറിയിച്ചെന്നും, എന്നാല്‍ ഇയാള്‍ നിഷേധിച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും, പിന്നീട് ഇയാള്‍ യുവതിയെ ഫോണില്‍ വിളിക്കാതായതായും പോലീസിന് നല്‍കിയ മൊഴിയില്‍ ഉണ്ട്. 4 ഫോണ്‍ നമ്പരുകളില്‍ നിന്നും നിരന്തരം വിളിച്ചുകൊണ്ടിരുന്ന യുവാവ് ഈമാസം 8 ന് ശേഷം വിളിച്ചിട്ടില്ലെന്ന് പോലീസിനോട് യുവതി വെളിപ്പെടുത്തി. 14 ന് വൈകിട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. എസ് എച്ച് ഒ കെ ആര്‍ ഷെമി മോള്‍ വിശദമായ മൊഴി രേഖപ്പെടുത്തി സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഏനാത്ത് പോലീസിന് കൈമാറി.

പിറ്റേന്ന് ഏനാത്ത് പോലീസ് പ്രതിക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. കേസെടുത്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കൊടുമണ്‍ പുതുമലയില്‍ ഉണ്ടെന്നവിവരമറിഞ്ഞ് പോലീസ് സംഘം അവിടെയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടു പിടികൂടി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് സാക്ഷികളെയും മറ്റും കാണിച്ചു തിരിച്ചറിയുകയും,വൈകിട്ട് 5.30 ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു, വിദഗ്ദ്ധ പരിശോധനക്കയച്ചു. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തകേസില്‍ ഇയാള്‍ മുമ്പ് പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വെളിവായി. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് എച്ച് ഒക്കൊപ്പം എ എസ് ഐ പ്രശാന്ത്, എസ് സി പി ഓ ഷൈന്‍ കുമാര്‍,സിപിഓമാരായ സുജിത്, സുഡാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News