എംഡിഎംഎയുമായി ഡി അഡിക്ഷന്‍ സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍; വില്‍പ്പന നടത്തിയത് സെന്ററിലെ രോഗികള്‍ക്ക്: അര ഗ്രാമിന് 3,000 രൂപയ്ക്ക് കച്ചവടം

എംഡിഎംഎയുമായി ഡി അഡിക്ഷന്‍ സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2025-07-14 03:37 GMT

കൊരട്ടി: സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിലെ ജീവനക്കാരന്‍ എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവാവിന്റെ പക്കല്‍ നിന്നും 4.5 ഗ്രാം എംഡിഎംഎയും എക്‌സൈസ് കണ്ടെടുത്തു.

ഡി അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്കാണ് ഇയാള്‍ എംഡിഎംഎ വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു ലഹരി കച്ചവടം. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നു ലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുകയാണ്. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രന്‍, മുഹമ്മദ് ഷാന്‍, വനിതാ സിഇഒ കെ.എസ്. കാവ്യ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News