മകന്റെ അടിയേറ്റ് പിതാവ് മരിച്ച സംഭവം; മകന്‍ റിമാന്‍ഡില്‍: അമിതമായ മൊബൈല്‍ ഉപയോഗം കാരണം സിജോയിയുടെ മാനസികനില തകരാറിലായതായി റിപ്പോര്‍ട്ട്

മകന്റെ അടിയേറ്റ് പിതാവ് മരിച്ച സംഭവം; മകന്‍ റിമാന്‍ഡില്‍

Update: 2025-07-17 04:24 GMT

നെയ്യാറ്റിന്‍കര: പിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മകനെ റിമാന്‍ഡ് ചെയ്തു. അതിയന്നൂര്‍ വെണ്‍പകലിനു സമീപം പട്ട്യക്കാല സംഗീതില്‍ സിജോയി സാമുവേലാ (19) ണ പിതാവിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പിതാവിനോട് സിജോയി പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ തയ്യാറായില്ല. ഇതാണ് കൊലയ്ക്ക് കാരണം.

സിജോയി അമിതമായ മൊബൈല്‍ ഉപയോഗം കാരണം മാനസികനില തകരാറിലായ ആളാണെന്നാണ് പോലിസ് പറയുന്നത്. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടര്‍ന്നു. ഇതോടെ സുനില്‍ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറി. എന്നാല്‍ സിജോയിക്ക് ദിവസവും ഇവര്‍ ഭക്ഷണം എത്തിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാള്‍ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു.

ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാരാണ് അടിയേറ്റ് വീണ സുനില്‍ കുമാറിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കാല്‍ വഴുതി വീണു എന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനില്‍ കുമാര്‍ പറഞ്ഞത്. വീഴ്ചയില്‍ സംഭവിച്ച പരുക്കുകളല്ലെന്നു മനസ്സിലാക്കിയ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുനില്‍ കുമാര്‍ ലളിത കുമാരി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ് സിജോയി. സുനില്‍ കുമാറിന്റെ സംസ്‌കാരം നടത്തി.

Tags:    

Similar News