സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

Update: 2025-07-25 03:56 GMT

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനെത്തിയ യുവാവ് അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് പാറക്കടവ് പുഴയില്‍ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. മണ്ണൂര്‍വളവ് വട്ടോളികണ്ടി പരേതനായ പവിത്രന്റെ മകന്‍ ശബരി മധുസൂദനന്‍(22) ആണ് മരിച്ചത്. പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളും പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്‌കൂബ ടീമും ടി ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തി. എറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീണ സ്ഥലത്ത് നിന്നും അല്‍പം അകലെയായി നാല് മീറ്ററോളം താഴ്ചയുള്ള മണ്ണെടുത്ത കുഴിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷീബയാണ് ശബരിയുടെ മാതാവ്, സഹോദരി: രൂപ.

Tags:    

Similar News