വീടിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; വാക്കുതര്‍ക്കത്തിനിടെ യുവതിയെ ബിയര്‍ ബോട്ടിലിനടിച്ച് പരുക്കേല്‍പ്പിച്ചു; ചങ്ങനാശേരിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

വീടിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; നാലുപേര്‍ അറസ്റ്റില്‍

Update: 2025-12-03 01:01 GMT

കൊച്ചി: ചങ്ങനാശേരിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ പോലിസ് കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയര്‍ ബോട്ടിലിനിടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത നാലംഗ സംഘമാണ് അറസ്റ്റിലായത്. ചങ്ങനാശേരിക്കു സമീപം തെങ്ങണയില്‍ നിന്നാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് കാര്‍ തടഞ്ഞ് നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോടെ തെങ്ങണ ജംക്ഷനില്‍ വച്ചാണ് നോര്‍ത്ത് പൊലീസ് കാര്‍ തടഞ്ഞ് യുവതിയെയും മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തത്. തങ്ങണയിലെത്തുകയായിരുന്നു. കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കല്‍ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പില്‍ അലന്‍ (23), പറവൂര്‍ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുന്‍ (മിഥുന്‍ ശാന്തി 29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയില്‍ സിറാജ് (അമ്പാടി 19) എന്നിവരാണ് പിടിയിലായത്. ഏറെ പണിപ്പെട്ടാണ് പോലിസ് നാലുപേരെയും കീഴയക്കിയത്.

പൊലീസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടഞ്ഞതോടെ രണ്ടുപേര്‍ ഇറങ്ങിയോടി. ഒരാള്‍ കത്തിയെടുത്തു വീശിയെങ്കിലും പൊലീസ് കീഴടക്കി. പിന്നീട് ഓടി രക്ഷപെട്ടവരെയും പിടികൂടി. നന്ത്യാട്ടുകുന്നത്തെ സംഘര്‍ഷത്തിനു ശേഷം രക്ഷപെട്ട ഇവരെ പിന്തുടര്‍ന്ന് പൊലീസ് തെങ്ങണയിലെത്തുകയായിരുന്നു. നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ അക്രമിസംഘം വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നു. ഇതിലൊന്ന് പൊട്ടി പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതിയുള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാല്‍ പോലിസ് പോയതോടെ രാത്രി 12 മണിയോടെ വീണ്ടും സ്ഥലത്തെത്തി വീട്ടിലുള്ളവരുമായി തര്‍ക്കമായി.

വീടിനു നേരെ വീണ്ടും സ്‌ഫോടക വസ്തു എറിഞ്ഞെങ്കിലും പൊട്ടിയില്ല. ഇതിനിടെ വീട്ടിലെ താമസക്കാരില്‍ ഒരാളായ റോഷ്‌നിയെ (25) ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ.എന്‍.വിജിനും റോഷ്‌നിയും മറ്റ് രണ്ട് സ്ത്രീകളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. രണ്ടുമാസം മുമ്പ് ദമ്പതിമാരെന്നു പരിചയപ്പെടുത്തിയാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഒരാഴ്ചയ്ക്കു ശേഷം ഒന്നിലേറെ യുവതികള്‍ കൂടി വീട്ടില്‍ താമസിക്കാന്‍ എത്തി.

വീടിനകത്തുളളവര്‍ തമ്മില്‍ വഴക്കും ബഹളവും പതിവായതോടെ സമീപവാസികള്‍ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരുമായും ഇവര്‍ ശത്രുതയിലായി. വളര്‍ത്തുനായയെ അഴിച്ചു വിട്ടിരുന്നതിനാല്‍ ആരും ഇവിടേക്ക് ചെന്നിരുന്നില്ല. ഏതാനും ദിവസം മുന്‍പ് നന്ത്യട്ടുകുന്നം പരിസരത്ത് വച്ച് ഇതേ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ സമീപത്തെ വീടുകളുടെ മതിലിലെ ലൈറ്റുകളും മറ്റും തകര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ പാലാരിവട്ടം സംസ്‌കാര ജംക്ഷനില്‍ പൊലീസുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും പൊലീസ് ജീപ്പ് ആക്രമിക്കുകയും ചെയ്യുന്ന ഋഷലിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

Tags:    

Similar News