ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാള്‍ നഷ്ടമുണ്ടാക്കുമെന്ന് എം.എന്‍. കാരശ്ശേരി

Update: 2025-12-11 11:59 GMT

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാള്‍ നഷ്ടമുണ്ടാക്കുമെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എന്‍. കാരശ്ശേരി. വെല്‍ഫെയര്‍ പാര്‍ട്ടി എന്നത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ്. ജമാഅത്തെ ഇസ്ലാമിയുമായിട്ട് ആര് കൂട്ടുകൂടുന്നതിനും താന്‍ എതിരാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് കാണിച്ച ഒരു അബദ്ധമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായിട്ടുള്ള ബന്ധമെന്നും കാരശ്ശേരി പറഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ ചോനാട് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാള്‍ അധികം നഷ്ടമുണ്ടാക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം ഇവിടുത്തെ നിഷ്പക്ഷ വോട്ടര്‍മാരെ തീര്‍ച്ചയായിട്ടും അത് സ്വാധീനിക്കും. നിങ്ങള്‍ ഹിന്ദു രാഷ്ട്രവാദികളെ എതിര്‍ക്കുന്നത് പോലെ തന്നെ ഇസ്ലാമിക രാഷ്ട്രവാദികളെ എതിര്‍ക്കണം. കാരണം ജനാധിപത്യം എന്ന് പറയുന്നത് മതേതരത്വത്തിലും ദേശീയതയിലും അധിഷ്ഠിതമായ ഒന്നാണ്.

'മതേതരത്വത്തിലോ ദേശീയതയിലോ ജനാധിപത്യത്തിലോ വിശ്വാസമില്ലാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. അവര്‍ക്ക് വിശ്വാസമുണ്ട് എന്ന് ഇപ്പോള്‍ പറയുന്നത് തീര്‍ച്ചയായിട്ടും കാപട്യമാണ്. അവരുടെ മുഖം പാകിസ്ഥാനിലും ബംഗ്ലാദേശിലും മ്യാന്മറിലും ശ്രീലങ്കയിലും ഒക്കെ അത് വെളിപ്പെട്ടതാണ്. ഇപ്പോ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ മതരാഷ്ട്രവാദം പറയുന്ന അബുല്‍ അലാം മൗദൂദിയുടെ പുസ്തകങ്ങള്‍ ഇപ്പോഴും അച്ചടിക്കുന്നുണ്ട്.

ഇപ്പോഴും അത് വില്‍ക്കുന്നുണ്ട്. മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയതക്കും എതിരായിട്ടുള്ള സിദ്ധാന്തം ഉണ്ടാക്കിയ ഇസ്ലാമിക രാഷ്ട്രവാദിയാണ് അബുല്‍ ഹലാ മൗദൂദി. അദ്ദേഹമാണ് അവരുടെ സ്ഥാപകന്‍. ആ സ്ഥാപകനെ അവര്‍ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. തള്ളി പറഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമി ഇല്ല.'- അദ്ദേഹം പറഞ്ഞു.

Similar News