മിഠായി നല്‍കാമെന്ന് പറഞ്ഞ് 12 വയസുകാരിയെ ശുചിമുറിയിലെത്തിച്ച് പീഡിപ്പിച്ചു; 56കാരന് 43 വര്‍ഷം തടവും പിഴയും
12വയസുകാരിയെ പീഡിപ്പിച്ചു, 56കാരന് 43 വർഷം കഠിന തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ മിഠായി നല്‍രാമെന്ന് പറഞ്ഞ് ശുചിമുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 56കാരനെ 43 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ രാജന്‍ (56) എന്നയാളെയാണ് ശിക്ഷിച്ചത്. 43 വര്‍ഷം കഠിനതടവിനു പുറമെ 40000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടെതാണ് ശിക്ഷാ വിധി. 2021 സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു 12കാരിയെ ശുചിമുറിയില്‍ കയറ്റി പീഡിപ്പിക്കുക ആയിരുന്നു. ഭയന്നു പോയ കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. കൊന്നു കളയുമെന്ന് പറഞ്ഞതിനാല്‍ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല. സംഭവത്തിന് ശേഷം ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടു. കുട്ടി പരിഭ്രമിച്ചു നില്‍ക്കുന്നതില്‍ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. വഞ്ചിയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി. വി. ദിപിന്‍, സബ് ഇന്‍സ്പെക്ടര്‍ വിനീത. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.