അമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥന്‍; വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍; കടുംകൈ ചെയ്തത് കുട്ടിയുടെ അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്‍

പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Update: 2025-03-04 11:53 GMT

കൊച്ചി: വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചുവഴി മനച്ചേരി ആലുങ്കല്‍ പറമ്പില്‍ വീട്ടില്‍ സുധാകരന്റെ മകന്‍ അമ്പാടി(16)യെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും ലഹരി ഉപയോഗങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നെന്നും അമ്പാടിയെന്നും പൊലീസ് അറിയിച്ചു.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അമ്പാടിയെ കണ്ടെത്തിയത്. അമ്മ അര്‍ബുദ രോഗിയാണെന്നും കുട്ടിക്ക് അതില്‍ വലിയ മാനസിക വിഷമം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. സ്റ്റേഷന്‍ കടവ് വിവേകചന്ദ്രിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച അമ്പാടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് കൊച്ചി റൂറല്‍ പോലീസ് അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. അമ്പാടിയുടെ അമ്മ ക്യാന്‍സര്‍ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

അമ്മയുടെ രോഗാവസ്ഥയില്‍ കുട്ടി അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ദുഃശീലങ്ങളൊന്നുമില്ലാത്ത, നന്നായി പഠിക്കുന്ന കുട്ടി എന്നാണ് അമ്പാടിയെക്കുറിച്ച് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Tags:    

Similar News